ADVERTISEMENT

തിരുവനന്തപുരം∙ അപൂർവ രോഗം ബാധിച്ച് 14 വർഷമായി വെന്റിലേറ്റർ സഹായത്തോടെ ജീവൻ നിലനിർത്തുന്ന പാറശാല സ്വദേശി ലിജോയ്ക്ക് സർക്കാരിന്റെ കൈത്താങ്ങ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നു ലിജോയ്ക്കു 3 ലക്ഷം രൂപ അനുവദിക്കാൻ ഇന്നലെ കൂടിയ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കൂടുതൽ തുക ആവശ്യമെങ്കിൽ ഒരു വർഷത്തിനു ശേഷം പരിഗണിക്കാനും തീരുമാനിച്ചിട്ടുണ്ട്. സ്വമേധയാ ശ്വാസം വലിച്ചെടുക്കാനാകാത്ത അക്യൂട്ട് എൻസഫലോ മൈലാറ്റിസ് ന്യൂറോപ്പതി എന്ന അപൂർവ രോഗമാണ് ലിജോയെ പിടികൂടിയത്.

ആശ്വാസ വാക്കുകളും ചികിത്സയുമായി ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിലെ ന്യൂറോളജി വിഭാഗം മുൻ മേധാവി ഡോ.സഞ്ജീവ് വി.തോമസ് ലിജോയ്ക്കൊപ്പം നിന്നു.വെന്റിലേറ്റർ സഹായത്തോടെ മാത്രമേ ജീവിക്കാൻ കഴിയൂ എന്ന യാഥാർഥ്യം തിരിച്ചറിഞ്ഞതു മുതൽ ഇച്ഛാശക്തിയോടെ രോഗത്തോടു പൊരുതുകയായിരുന്നു ലിജോയുടെ കഥ മലയാള മനോരമയിലൂടെയാണ് പുറം ലോകമറിഞ്ഞത്. ഇതിനിടെ ലിജോയുടെ ചികിത്സക്കായി സ്വന്തമായുണ്ടായിരുന്ന ഭൂമി വിറ്റു. ഇതിനു ശേഷം വാടക വീട്ടിൽ സഹോദരനൊപ്പമായിരുന്നു  ലിജോയുടെ താമസം. ചികിത്സയ്ക്കും മറ്റും പണം തികയാതെ വന്നതോടെ ഒരിക്കൽ വൈദ്യുതി ബിൽ കുടിശികയായി.

6000 രൂപ കുടിശിക അടയ്ക്കാത്തതിനെ തുടർന്ന് വൈദ്യുതി ബന്ധം വിഛേദിക്കാനെത്തിയ ജീവനക്കാരന്റെ നിഴലനക്കം പൊതു പ്രവർത്തകൻ ശ്രീജേഷ് കുന്നത്തുകാലിന്റെ കണ്ണിൽപെട്ടതോടെ ലിജോയുടെ ജീവൻ നിലനിർത്താനായി മലയാള മനോരമ വായനക്കാർ വീണ്ടും ഒത്തൊരുമിച്ചു. വിദേശത്തുനിന്നുൾപ്പെടെ സംഭാവനയൊഴുകി. അങ്ങനെ 10 വർഷമായി വാടകവീട്ടിൽ കഴിഞ്ഞ ലിജോയ്ക്കു മലയാള മനോരമയും ഐബിഎസ് സോഫ്റ്റ് വെയർ കമ്പനിയും ചേർന്നു സ്വന്തം വീട് യാഥാർഥ്യമാക്കി. കഴിഞ്ഞ വർഷം നവംബറിലാണ് പുതിയ വീടിന്റെ ഗ്രഹപ്രവേശം നടത്തിയത്. 765 ചതുരശ്രമീറ്ററുള്ള വീടിന്റെ രൂപകൽപനയും നിർമാണവും നടത്തിയതു ഹാബിറ്റാറ്റാണ്.

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com