കന്നിയമ്മാൾ വധം: വിചാരണ നാളെ മുതൽ
Mail This Article
തിരുവനന്തപുരം ∙ ശ്രീവരാഹം മുക്കോലയ്ക്കൽ എസ്.കെ നിവാസിൽ വാടകയ്ക്കു താമസിച്ചിരുന്ന തൂത്തുക്കുടി സ്വദേശിനി കന്നിയമ്മാളിനെ (38) വെട്ടിക്കൊലപ്പെടുത്തിയ കേസിലെ വിചാരണ ആറാം അഡീഷനൽ സെഷൻസ് കോടതിയിൽ നാളെ തുടങ്ങും. സംശയ രോഗത്തെ തുടർന്നു ഭർത്താവു മാരിയപ്പൻ(45) വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 2018 സെപ്റ്റംബർ 23ന് ആയിരുന്നു സംഭവം. ആ ദിവസം കന്നിയമ്മയും മാരിയപ്പനും നഗരത്തിലെ തിയേറ്ററിൽ സിനിമ കണ്ട ശേഷം രാത്രി 9.45 ന് വാടക വീട്ടിലെത്തി. സിനിമ തിയേറ്ററിൽ പരിചയക്കാരെ കണ്ടു കന്നിയമ്മ ചിരിച്ചതിനെ കുറിച്ചു വാക്കു തർക്കമായി. തുടർന്നു കന്നിയമ്മയെ കഴുത്തിൽ ബലം പ്രയോഗിച്ചു ചുറ്റികകല്ല് കൊണ്ടു തലയ്ക്കടിച്ചു ബോധം കെടുത്തിയ ശേഷം വെട്ടി കൊലപ്പെടുത്തിയെന്നാണു കേസ്.
ആ സമയം നഗരത്തിൽ കനത്ത മഴ പെയ്തതിനാൽ പരിസരവാസികൾ ശബ്ദം കേട്ടില്ല. കന്നിയമ്മയുടെ മരണം ഉറപ്പാക്കിയ ശേഷം രാത്രി തന്നെ മാരിയപ്പൻ തിരുനെൽവേലിയിലേക്ക് കടന്നു. നഗരത്തിൽ പിസ വിതരണക്കാരനായ മകൻ മണികണ്ഠൻ ജോലികഴിഞ്ഞു രാത്രി 11.30 നു എത്തിയപ്പോഴാണു കന്നിയമ്മ ചോരയിൽ കുളിച്ചു കിടക്കുന്നതു കണ്ടത്. മകന്റെ നിലവിളി കേട്ടെത്തിയ നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. മൂന്നാം ദിവസം തിരുന്നെൽവേലിയിൽ നിന്നു ഫോർട്ട് പോലീസ് മാരിയപ്പനെ അറസ്റ്റ് ചെയ്തു. ദൃക്സാക്ഷികൾ ഇല്ലാത്ത കേസിൽ സാഹചര്യതെളിവുകളും, ശാസ്ത്രീയമായതെളിവുകളുമാണു പ്രോസിക്യൂഷൻ ആശ്രയിക്കുന്നത്. 43 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിക്കും. 29 രേഖകളും 22 തൊണ്ടി മുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.