ട്രോളിങ് നിരോധനം ലംഘിച്ചു മത്സ്യബന്ധനം: മുതലപ്പൊഴിയിൽ ബോട്ട് പിടിച്ചെടുത്തു
Mail This Article
ചിറയിൻകീഴ്∙അഞ്ചുതെങ്ങ് മുതലപ്പൊഴി മത്സ്യബന്ധന തുറമുഖകേന്ദ്രത്തിനു സമീപം റജിസ്ട്രേഷനും ലൈസൻസുമില്ലാതെ മത്സ്യബന്ധനത്തിനെത്തിയ യന്ത്രവൽകൃതബോട്ട് മറൈൻ എൻഫോഴ്സ്മെന്റ് പിടികൂടി. ഇന്നലെ രാവിലെ 10മണിയോടെയാണു സംഭവം. തുറമുഖത്തിനഭിമുഖമായി ദൂരക്കടലിൽ മത്സ്യബന്ധനം നടത്തുന്നതിനിടെയാണു എൻഫോഴ്സ്മെന്റ് അധികൃതർ ബോട്ട് പിടിച്ചെടുത്തത്.
നിയമാനുസരണമായ രേഖകളില്ലാത്തതിനാൽ ബോട്ടിനു പിഴചുമത്തുമെന്നു എൻഫോഴ്സ്മെന്റ് വിഭാഗം അറിയിച്ചു.രണ്ടരലക്ഷത്തോളം രൂപ പിഴയിനത്തിൽ അടയ്ക്കേണ്ടിവരുമെന്നും ഇവർ പറഞ്ഞു. മറൈൻ എൻഫോഴ്സ്മെന്റ് അസിസ്റ്റന്റ് ഡയറക്ടർ ശ്രീവിദ്യാറാണി, ഫോർമാൻ അനിൽ, ഫിഷറീസ് ഓഫീസർ ദിലീപ്, എസ്ഐ ദീപു, സിപിഒമാരായ വിനോദ്, രാജീവ്, അനിൽ, ലൈഫ്ഗാർഡുമാരായ മനോഹരൻ, രാജു എന്നിവർ നേതൃത്വം നൽകി.
ട്രോളിങ് നിരോധനം ലംഘിച്ചും റജിസ്ട്രേഷനും ലൈസൻസുമില്ലാതെയും അഞ്ചുതെങ്ങ്–മുതലപ്പൊഴി തീരം കേന്ദ്രീകരിച്ചു വൻതോതിൽ രാത്രികാല മത്സ്യബന്ധനം നടക്കുന്നതിനെതിരെ പരമ്പരാഗത മത്സ്യത്തൊത്തൊഴിലാളികളുടെ പ്രതിഷേധം വ്യാപകമാവുന്ന സാഹചര്യത്തിലാണു തീരത്തും പുറംകടലിലും മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗം നിരീക്ഷണം ശക്തമാക്കിയത്.