കെട്ടിട നികുതി ഉൾപ്പെടെ 6,35,000 രൂപയുടെ തട്ടിപ്പ്; വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പിടിയിൽ
Mail This Article
വിഴിഞ്ഞം∙ വിഴിഞ്ഞം വില്ലേജ് ഓഫിസിൽ ലക്ഷങ്ങളുടെ തിരിമറി നടത്തിയ കേസിൽ ഒളിവിലായിരുന്ന വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പിടിയിൽ. മാറനല്ലൂർ പോപ്പുലർ ജംക്‌ഷനിൽ ശിവശക്തിയിൽ കെ.രതീഷി(43)നെയാണ് വിഴിഞ്ഞം എസ്എച്ച്ഒ പ്രജീഷ് ശശി, എസ്‍ഐ കെ.എൽ.സമ്പത്ത് എന്നിവരുടെ നേതൃത്വത്തിലുളള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്നു തെളിവെടുപ്പിന് വില്ലേജ് ഓഫിസിൽ എത്തിക്കും.
കെട്ടിട നികുതി ഉൾപ്പെടെയുള്ള ഇനങ്ങളിൽ 6,35,000ത്തിൽ പരം രൂപ ഇയാൾ തട്ടിയെടുത്തുവെന്നാണ് കേസ് എന്ന് എസ്എച്ച്ഒ പറഞ്ഞു. ഒറ്റത്തവണ കെട്ടിട നികുതി അടയ്ക്കാൻ വരുന്ന ഉപഭോക്താക്കളിൽ നിന്ന് പണം വാങ്ങി രസീത് നൽകുകയും ശേഷം ഓൺലൈനായി രസീത് റദ്ദ് ചെയ്ത് തട്ടിപ്പ് നടത്തുന്നതായിരുന്നു ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. 2018 മുതൽക്കാണ് തട്ടിപ്പ് തുടങ്ങിയതെന്നാണ് വിവരം. നികുതി സ്വീകരിക്കാനുള്ള സോഫ്റ്റ്‌വെയർ വഴിയാണ് തട്ടിപ്പ്.
സോഫ്റ്റ്‌വെയറിൽ തുടർച്ചയായ റദ്ദു ചെയ്യൽ ശ്രദ്ധിച്ച താലൂക്ക് അധികൃതർ പ്രാഥമിക അന്വേഷണത്തിൽ ഇയാളെ പൂവാർ വില്ലേജ് ഓഫിസിലേക്ക് സ്ഥലം മാറ്റി. തുടർന്നുള്ള അന്വേഷണത്തിൽ സാമ്പത്തിക തട്ടിപ്പ് വ്യക്തമായതോടെ പ്രതിയെ കഴിഞ്ഞ മാസം സസ്പെൻഡ് ചെയ്തു. തുടർന്നുള്ള പരാതിയിൽ കേസ് അന്വേഷിക്കുന്നതിനിടെ ഇയാൾ ഒളിവിൽ പോയി. മുൻകൂർ ജാമ്യത്തിനു ശ്രമിച്ചുവെങ്കിലും ലഭിച്ചില്ലെന്ന് പൊലീസ് പറഞ്ഞു. 50 ലേറെ പേരുടെ നികുതിയാണ് തട്ടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു. തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.