80,000 രൂപയ്ക്ക് ഒരു ലക്ഷം രൂപയിലേറെ പലിശ; സാവകാശം ചോദിച്ചപ്പോൾ മുഖത്ത് ഇടിച്ച് നെഞ്ചിൽ ചവിട്ടി
Mail This Article
പാറശാല∙ പലിശ മടക്കി നൽകാൻ കാലാവധി ചോദിച്ചെത്തിയ ആൾക്കു ബ്ലേഡുകാരന്റെ ക്രൂരമർദനം. കരുമാനൂർ തച്ചോടു വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന മുഹമ്മദ് ഹുസൈനിനാണ് മർദനമേറ്റത്. മുഖത്ത് ഇടിയേറ്റ് തറയിൽ വീണ മുഹമ്മദ് ഹുസൈനെ നെഞ്ചിൽ ചവിട്ടി. നെടുവാൻവിള മേലേതട്ട് പുത്തൻ വീട്ടിൽ വിജയൻ ആണ് അക്രമം നടത്തിയതെന്നു പൊലീസ് പറഞ്ഞു.
സംഭവം കണ്ട വഴിയാത്രക്കാർ മുഹമ്മദിനെ രക്ഷപ്പെടുത്തി. വസ്തു ആധാരം ഇൗടായി വാങ്ങി അമിത പലിശയ്ക്ക് പണം നൽകുന്ന സംഘത്തിൽ പെട്ട ആളാണ് വിജയനെന്ന് ആരോപണം ഉണ്ട്. പാറശാല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പാറശാല നെടുവാൻവിള റോഡിൽ അയണിമൂടിനു സമീപം ഇന്നലെ വൈകിട്ട് നാലിനാണു സംഭവം.
മുഖത്തും നെഞ്ചിലും പരുക്കേറ്റ മുഹമ്മദ് ഹുസൈൻ പാറശാല താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ ആണ്. വഴിയോരത്ത് പഴവിൽപന നടത്തുന്നതിനായി രണ്ട് വർഷം മുൻപ് രണ്ടു തവണയായി എൺപതിനായിരം രൂപ ചെക്ക് ഇൗടായി നൽകി മുഹമ്മദ് ഹുസൈൻ പലിശയ്ക്ക് വാങ്ങിയിരുന്നു.
മാസം 4500 രൂപ വീതം ഇതുവരെ ഒരുലക്ഷത്തി എണ്ണായിരത്തോളം രൂപ പലിശ നൽകിയിരുന്നെങ്കിലും കാൻസർ രോഗിയായ ഭാര്യയുടെ ചികിത്സാ ചെലവിനു പണം തികയാതെ വന്നതോടെ രണ്ടു മാസമായി പലിശ മുടങ്ങി. ഇന്നലെ രാവിലെ വിജയനും സംഘവും മുഹമ്മദ് ഹുസൈന്റെ മകളുടെ വീട്ടിൽ എത്തി പലിശ ഉടൻ നൽകണം എന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. മകൾ അറിയിച്ചതിനെത്തുടർന്ന് പലിശ നൽകാൻ സാവകാശം ആവശ്യപ്പെടാൻ എത്തിയപ്പോൾ ആണ് മർദനം.