തിരുവനന്തപുരം∙ മരത്തിൽ കയറി ഡിമാൻഡ് അറിയിച്ചു കാത്തിരിക്കുന്ന തടവുകാരൻ. ഇയാളെ താഴെ ഇറക്കാൻ ഏണിയും വലയും അനുനയവുമായി ഉദ്യോഗസ്ഥർ. ചിരിച്ചും തമാശ പറഞ്ഞു ഈ കാഴ്ചകൾ കണ്ടു പ്രദേശവാസികളും ആശാഭവൻ അന്തേവാസികളും. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ഒടുവിൽ തടവുകാരൻ താഴെ വീണതോടെ ഒരു സിനിമ കണ്ടു തീർത്ത അവസ്ഥയിലായിരുന്നു ഇവിടെ കൂടിയവർ.
പൂജപ്പൂര സെൻട്രൽ ജയിലിൽ നിന്നും ഓടി രക്ഷപ്പെട്ട തടവുകാരൻ ആശാഭവൻ വളപ്പിലെ മരത്തിനു മുകളിൽ ഇരിക്കുന്നതായി വിവരം കിട്ടിയതോടെ മാധ്യമങ്ങൾ ഇവിടേയ്ക്ക് പാഞ്ഞു എത്തി. മാധ്യമ വാഹനങ്ങൾ കണ്ടതോടെ കാര്യമറിയാൻ ഇതു വഴി പോയവരും സമീപവാസികളും പിന്നാലെ കൂടി. ആളുകൾ കൂടിയതൊന്നും കാര്യമാക്കാതെ മുകളിലിരുന്നു തടവുകാരൻ ഡിമാൻഡുകൾ പറഞ്ഞു.
അനുനയ നീക്കം പരാജയപ്പെട്ടതോടെ ജയിൽ ഉദ്യോഗസ്ഥർ അഗ്നിരക്ഷാസേനയുടെ സഹായം തേടി. ചെങ്കൽച്ചൂള അഗ്നിരക്ഷാസേന സ്‌റ്റേഷൻ ഓഫിസർ രാമമൂർത്തിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെി. ഏണി ഉപയോഗിച്ച് അരുൺ, സനൽ, ശ്രീരാജ് എന്നിവർ മരത്തിലേക്ക് കയറി.
ഇതേ സമയം പൊലീസ്, ജയിൽ ജീവനക്കാർ താഴെ വല വിരിച്ചു. എന്നാൽ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ കയറുന്നതനുസരിച്ച് സുഭാഷും മരത്തിന്റെ ബലമില്ലാത്ത ചില്ലകളിലേക്ക് കയറിക്കൊണ്ടേയിരുന്നു. ഒപ്പം കയറിയ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും അവസാനം അപകടാവസ്ഥയിലായി.
ഇതോടെ ബലപ്രയോഗത്തിലേക്ക് തിരിയാൻ ഉദ്യോഗസ്ഥർ നിർബന്ധിതരായി. സുഭാഷിനെ ബലമായി പിടിച്ച് താഴേക്കെത്തിക്കാനുള്ള ശ്രമത്തിൽ നിന്നും ഇയാൾ ഒഴിഞ്ഞു മാറി. ഒടുവിൽ 6.20 ഓടെ കൊമ്പൊടിഞ്ഞ് സുഭാഷ് താഴെ വിരിച്ച വലയിലേക്ക് വീണു.
ഇതോടെ കൂടി നിന്നവർക്കും ഉദ്യോഗസ്ഥർക്കും ആശ്വസമായി. ആംബുലൻസിലേക്ക് മാറ്റിയ സുഭാഷിനെ ആശുപത്രിലെത്തിച്ച് പരിശോധന നടത്തി കാര്യമായ പരിക്കുകളൊന്നുമില്ലെന്നും ഉറപ്പിച്ചു. ജയിൽചാട്ട ശ്രമത്തിനും ഇയാൾക്കെതിരേ പൂജപ്പുര പൊലീസ് കേസെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.