വീട് കുത്തിത്തുറന്ന് മോഷണം ;14 പവനും 4.5 ലക്ഷവും കവർന്നു
Mail This Article
തിരുവനന്തപുരം∙ നഗരത്തിൽ ആളില്ലാതിരുന്ന വീട് കുത്തി തുറന്ന് 14 പവന്റെ സ്വർണാഭരണങ്ങളും 4.5 ലക്ഷം രൂപയും കവർന്നു. വട്ടിയൂർക്കാവ് മൂന്നാംമൂട് മണലയം റോഡിൽ സ്വകാര്യ ആശുപത്രി ജീവനക്കാരി മിനി മോൾ ഒറ്റയ്ക്കു താമസിക്കുന്ന വീട്ടിലായിരുന്നു മോഷണം. മുൻ വശത്തെ വാതിൽ കുത്തിപ്പൊളിച്ച് കയറിയ മോഷ്ടാവ് കിടപ്പമുറിയിലെ അലമാരയിൽ സൂക്ഷിച്ച പണവും സ്വർണവും കവരുകയായിരുന്നു. മിനിമോൾ ശനിയാഴ്ച്ച രാവിലെ മുതൽ പുനലൂരിലായിരുന്നു. രാത്രി മടങ്ങി എത്തിയ ഇവർ നേരെ അമ്മയുടെ വീട്ടിലേക്കു പോയി. അവിടെ നിന്ന് ഇന്നലെ രാവിലെ മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ശസ്ത്രക്രിയക്കു ആശുപത്രിയിൽ അടയ്ക്കാൻ രോഗികളിൽ നിന്നു വാങ്ങി വീട്ടിൽ സൂക്ഷിച്ച പണമാണ് മോഷണം പോയത്.
പൊലീസും വിരലടയാള വിദഗ്ധരും ഡ്വാഗ് സ്ക്വാഡും സ്ഥല ത്തെത്തി പരിശോധന നടത്തി. വട്ടിയൂർക്കാവ് പൊലീസ് പറഞ്ഞത്: ശനിയാഴ്ച്ച രാത്രിയാണ് മോഷണം നടന്നത്. മുൻ വശത്തെ വാതിലും അടുക്കള വാതിലും തുറന്നിട്ട നിലയിലായിരുന്നു. മുൻ വശത്തെ വാതിൽ കുത്തി പൊളിച്ചാണ് അകത്ത് കയറിയത്. മോഷണം നടത്തിയ ശേഷം പ്രതി അടുക്കള വാതിൽ വഴി രക്ഷപ്പെട്ടു. മോഷ്ടാവിന്റേതെന്നു കരുതുന്ന വിരലടയാളം ലഭിച്ചിട്ടുണ്ട്. ആളി ല്ലാത്ത വീടുകൾ നോക്കി കവർച്ച നടത്തുന്ന മോഷ്ടാവിനെയാണ് സംശയം. സമീപ സ്റ്റേഷൻ പരിധികളിൽ അടുത്തിടെ നടന്ന മോഷണകേസുകളെല്ലാം സമാന രീതിയിലുള്ളതാണ്. ശനിയാഴ്ച്ച ദിവസങ്ങളിലാണ് എല്ലാ മോഷണങ്ങളും.