ഇവിടെ മീൻ വിൽക്കാൻ പാടില്ലെന്ന ബോർഡ്, പൊലീസിന്റെ സാന്നിധ്യത്തിൽ പള്ളം മത്സ്യച്ചന്ത അടച്ചു പൂട്ടി:കോടതി വിധി
Mail This Article
നെയ്യാറ്റിൻകര ∙ ഹൈക്കോടതി നിർദേശത്തെ തുടർന്ന് കരുംകുളം ഗ്രാമപ്പഞ്ചായത്തിലെ പള്ളം മത്സ്യച്ചന്ത ഇന്നലെ വീണ്ടും അടച്ചു പൂട്ടി. ചന്തയെ അനുകൂലിക്കുന്നവർ പ്രതിഷേധിക്കാനുള്ള സാഹചര്യം കണക്കിലെടുത്ത് പൊലീസിന്റെ സാന്നിധ്യത്തിലാണ് കരുംകുളം പഞ്ചായത്ത് അധികൃതർ എത്തി ചന്തയ്ക്കു താഴിട്ടത്. ബോർഡും സ്ഥാപിച്ചു. ഒരു വിഭാഗം ജനങ്ങൾ ചെറിയ തോതിൽ പ്രതിഷേധിക്കാൻ ശ്രമിച്ചെങ്കിലും കോടതി വിധിയുടെ പശ്ചാത്തലം പൊലീസ് വിശദീകരിച്ചപ്പോൾ അവർ പിൻമാറി.
പള്ളം സ്വദേശി ആൻഡ്രൂസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചന്ത അടച്ചുപൂട്ടാൻ ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനു മുൻപും കോടതി വിധിയുടെ പശ്ചാത്തലത്തിൽ ചന്ത അടച്ചു പൂട്ടിയെങ്കിലും ദിവസങ്ങൾക്കുള്ളിൽ വീണ്ടും പഴയ പടിയായി. തമിഴ്നാട്, ആന്ധ്രപ്രദേശ്, ഗോവ, മഹാരാഷ്ട്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സ്യം, പള്ളം മാർക്കറ്റിൽ എത്തിച്ചു ലേലം ചെയ്തു വിൽക്കുന്ന രീതിയാണ് ഇവിടെ നടപ്പാക്കിയിരുന്നത്. ഇന്നലെയും ഇതര സംസ്ഥാനത്തുള്ള ലോറികൾ ഇവിടെ എത്തിയെങ്കിലും കോടതി വിധിയുടെ പശ്ചാത്തലത്തിൽ മറ്റിടങ്ങളിൽ നിന്ന് കച്ചവടം നടത്തി.