തിരുവനന്തപുരം ∙ അങ്കണവാടിയിലെ വിദ്യാർഥികൾക്ക് കൂടുതൽ ദിവസങ്ങളിൽ പാലും മുട്ടയും നൽകാൻ അതത് അങ്കണവാടികൾ തന്നെ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അങ്കണവാടി, പ്രീ സ്കൂൾ വിദ്യാർഥികൾക്ക് ആഴ്ചയിൽ രണ്ടു ദിവസം മുട്ടയും പാലും നൽകുന്ന പോഷക ബാല്യം പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
പരിശ്രമിച്ചാൽ അങ്കണവാടികൾ പ്രവർത്തിക്കാത്ത ദിവസങ്ങളിലും വീടുകളിൽ പോയി മുട്ടയും പാലും നൽകാൻ കഴിയും. കുട്ടികൾക്കായതിനാൽ നാട്ടിൽ തന്നെ സഹായ സന്നദ്ധരുണ്ടാകും.കുട്ടികൾക്കു നൽകുന്ന പാലിൽ ലാഭം നോക്കരുതെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടും മിൽമയോടും സഹായം അഭ്യർഥിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആക്ഷേപത്തിനിടയാക്കാതെ, സുതാര്യതയോടെ പ്രവർത്തനങ്ങൾ നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിച്ചു. അങ്കണവാടികളുടെ സമ്പൂർണ വൈദ്യുതീകരണം ഉടൻ സാധ്യമാകുമെന്നും 204 അങ്കണവാടികളെ സ്മാർട് അങ്കണവാടികളാക്കാൻ ഭരണാനുമതി നൽകിയതായും മന്ത്രി വീണ പറഞ്ഞു. ഓഗസ്റ്റ് ഒന്നു മുതൽ 7 വരെ ലോക മുലയൂട്ടൽ വാരാചരണമാണ്.അമ്മമാരുമായി ഏറ്റവുമധികം ഇടപെടുന്ന അങ്കണവാടി പ്രവർത്തകർ മുലയൂട്ടലിന്റെ പ്രാധാന്യത്തെപ്പറ്റി ബോധവൽക്കരണം നടത്തണമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി ആന്റണി രാജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, വനിത ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ ജി.പ്രിയങ്ക, പ്ലാനിങ് ബോർഡ് വൈസ് ചെയർപഴ്‌സൻ പ്രഫ.വി.കെ രാമചന്ദ്രൻ, മിൽമ ചെയർമാൻ കെ.എസ്.മണി, മിൽമ മാനേജിങ് ഡയറക്ടർ ഡോ.പാട്ടീൽ സുയോഗ് സുഭാഷ് റാവു, കോർപറേഷൻ കൗൺസിലർ രാഖി രവികുമാർ എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.