ചിറയിൻകീഴ്∙ അഞ്ചുതെങ്ങ് മുതലപ്പൊഴി തുറമുഖം കഴിഞ്ഞ ദിവസം രാത്രിയിൽ മത്തി(ചാള) മത്സ്യശേഖരത്താൽ നിറഞ്ഞുകവിഞ്ഞു. പുറംകടലിൽ പോയി തിരികെയെത്തുന്ന ബോട്ടുകൾ നിറഞ്ഞുകവിഞ്ഞെത്തിയ മത്തിമീൻ മുതലപ്പൊഴി ഫിഷ്‌ലാൻഡ് മണിക്കൂറുകൾ പൂർണമായി കയ്യടക്കിയ നിലയിലായിരുന്നു. ഒരുരാത്രി മുഴുവൻ ചാകരക്കൊയ്ത്തു തുടർന്നു. മീൻവാങ്ങാൻ നാട്ടുകാർ തുറമുഖതീരത്തേക്കു കുതിച്ചു. മത്സ്യത്തൊഴിലാളികൾക്ക് ഇത് ആദ്യം പ്രതീക്ഷ സമ്മാനിച്ചെങ്കിലും വൈകാതെ അതു നിരാശയ്ക്കു വഴിമാറി. ക്വിന്റലിനു 10,400നും 10,750നും മധ്യേ വിലയുണ്ടായിരുന്ന മത്തിയുടെ വില 1000ത്തിനും 1250നും ഇടയിലേക്കു താഴാൻ അധിക സമയം വേണ്ടിവന്നില്ല.
ഇതു മത്സ്യത്തൊഴിലാളികളെ നിരാശയിലാക്കി. മണ്ണെണ്ണയടക്കം ഇന്ധനവിലയിലുണ്ടായിട്ടുള്ള വർധനവിനിടയിലുണ്ടായ ചാകരക്കൊയ്ത്ത് നഷ്ടക്കച്ചവടമായതിന്റെ ദുഃഖം പലരും പങ്കുവച്ചു.എന്നാൽ ചാകരക്കൊയ്ത്തിൽ ഏറെ ഗുണമുണ്ടായതു സമീപവാസികളടങ്ങുന്ന നാട്ടുകാർക്കാണ്. സമീപജില്ലകളിൽനിന്നുൾപ്പെടെ അർധരാത്രിയിൽപോലും മീൻവാങ്ങാൻ ജനം തിക്കിത്തിരക്കിയെത്തിയിരുന്നു.പലർക്കും സൗജന്യനിരക്കിൽ ആവശ്യത്തിലേറെ മീൻ കിട്ടി. അധികമത്സ്യം സൂക്ഷിക്കാനുള്ള സംഭരണശേഷി മുതലപ്പൊഴി തുറമുഖത്തിനല്ലാത്തതും വിലയിടിവും മനസ്സിലാക്കി പുലർച്ചെയോടെ തമിഴ്നാട്ടിൽ നിന്നുൾപ്പെടെയുള്ള കോഴിത്തീറ്റ നിർമാണ ഫാക്ടറികൾ വാഹനങ്ങളുമായെത്തി മത്തിശേഖരം ചുളുവിൽ കൈയ്യടക്കി.