ഖാദിയുൽപ്പന്നങ്ങൾ ധരിക്കുന്നതിലൂടെ പ്രകടിപ്പിക്കുന്നത് സഹജീവി സ്നേഹം: മന്ത്രി വി ശിവൻകുട്ടി
Mail This Article
തിരുവനന്തപുരം∙ കാലത്തിനനുസൃതമായ മാറ്റത്തിലൂടെ ഖാദിയെ ജനകീയമാക്കുവാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി. ഓണം ഖാദി മേളയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ദേശീയതയുടെ പ്രതീകമായ കൈത്തറി ഉൽപ്പന്നങ്ങൾക്ക് സ്വീകാര്യതയേറുകയാണ്. ആധുനീകരിച്ച ഷോറുമുകളും വ്യത്യസ്ത ഉൽപന്നങ്ങളും കൈത്തറിക്ക് സ്വീകാര്യത വർധിപ്പിക്കുന്നുവെന്ന് ചടങ്ങിൽ അധ്യക്ഷനായ മന്ത്രി ആന്റണി രാജു അഭിപ്രായപ്പെട്ടു.
വി. ശിവൻകുട്ടി കേരള ഖാദി ലോഗോ പ്രകാശനം ചെയ്തു. ഡോക്ടേഴ്‌സ് നഴ്‌സസ് കോട്ടിന്റെ ആദ്യ വിതരണോദ്ഘാടനം ഖാദി ബോർഡ് വൈസ് ചെയർമാൻ പി . ജയരാജൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ.തോമസ് മാത്യുവിന് നൽകി നിർവഹിച്ചു. ഓണം ഖാദി മേളയുടെ സമ്മാനക്കൂപ്പൺ ഉദ്ഘാടനവും നടന്നു. ഖാദി പഴയ ഖാദിയല്ലെന്ന സന്ദേശവുമായി സെപ്റ്റംബർ 7വരെ ജില്ലാ അടിസ്ഥാനത്തിലാണ് മേള നടക്കുന്നത്.
വിവിധ രീതിയിൽ രൂപകൽപന ചെയ്ത വ്യത്യസ്ത വസ്ത്രങ്ങൾ ചടങ്ങിൽ അവതരിപ്പിച്ചു. ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനം വരെ റിബേറ്റും സർക്കാർ അർധ സർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവും നൽകും. മേളയോടനുബന്ധിച്ചുള്ള സമ്മാനമായി പത്ത് പവൻ വരെ സ്വർണസമ്മാനവും നൽകും. ഒരു വീട്ടിൽ ഒരു ജോഡി ഖാദി വസ്ത്രമെങ്കിലും വാങ്ങണമെന്ന പ്രചാരണം കൂടി മേളയുടെ ഭാഗമായി നടത്തും. ചടങ്ങിൽ ബോർഡ് സെക്രട്ടറി കെ.എ. രതീഷ് , അഡ്മിനിസ്‌ട്രേഷൻ ഡയറക്ടർ കെ. കെ. ചാന്ദ്‌നി എന്നിവർ പ്രസംഗിച്ചു.