പരസ്യ മദ്യപാനം ചോദ്യം ചെയ്തു ; വിമുക്തഭടനെ വെട്ടിപ്പരുക്കേൽപ്പിച്ചു
Mail This Article
പാറശാല ∙പരസ്യ മദ്യപാനം ചോദ്യം ചെയ്ത വൈരാഗ്യത്തിൽ വിമുക്തഭടനെ രണ്ടംഗ സംഘം വെട്ടിപ്പരുക്കേൽപിച്ചു. തലയ്ക്കു സാരമായി പരുക്കേറ്റ പരശുവയ്ക്കൽ പനന്തടിക്കോണം ഗൗരിശങ്കരത്തിൽ ശിവശങ്കരൻ നായർ (74) പാറശാല താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ ആണ്. ബുധൻ വൈകിട്ട് പരശുവയ്ക്കൽ മലഞ്ചൂറ്റിൽ ആണ് സംഭവം. ക്രിമിനൽ കേസുകളിൽ പ്രതിയായ ഷിബിൻ, ഉണ്ണി എന്നിവരാണ് അക്രമം നടത്തിയത്. പനന്തടിക്കോണത്തുള്ള കൃഷി സ്ഥലത്തു നിന്നു വീട്ടിലേക്കു പോകുകയായിരുന്ന ശിവശങ്കരൻ നായർ സമീപത്തെ വെള്ളം ഇല്ലാത്ത കനാലിൽ ഒരാൾ കിടക്കുന്നത് കണ്ട് സ്കൂട്ടർ നിർത്തിയപ്പോഴായിരുന്നു അക്രമം.
ശിവശങ്കരൻ നായരുടെ പക്കൽ ഉണ്ടായിരുന്ന വെട്ടുകത്തി പിടിച്ചു വാങ്ങി തലയുടെ പിൻ ഭാഗത്ത് വെട്ടി. രക്തം വാർന്ന് അര മണിക്കൂറോളം റോഡിൽ കിടന്ന ആളെ ബന്ധുക്കൾ എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. പ്രതികൾ ശിവശങ്കരന്റെ സ്കൂട്ടർ തട്ടിയെടുത്തു കടന്നുകളയുകയായിരുന്നു. സ്കൂട്ടർ കൊല്ലിയോട് ഭാഗത്തുള്ള കനാലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പ്രതികൾ അടങ്ങുന്ന സംഘം ശിവശങ്കരന്റെ വീടിനു സമീപത്തെ വഴിയിൽ തമ്പടിച്ചു മദ്യപിക്കുന്നതു ഇയാൾ ചോദ്യം ചെയ്തിരുന്നു. പ്രതികളെ ഉടൻ പിടികൂടണം എന്ന് ആവശ്യപ്പെട്ട് ബിജെപി പരശുവയ്ക്കൽ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.