കെഎസ്ആർടിസി ഡീസൽ ക്ഷാമം: പെരുവഴിയിലായത് സാധാരണക്കാർ
Mail This Article
കാട്ടാക്കട ∙ ഡീസൽ ക്ഷാമത്തിന്റെ പേരിൽ മലയോര മേഖലയിലെ ജനങ്ങളെ ദുരിതത്തിലാക്കി കെഎസ്ആർടിസി. അവധി ദിനമായ ഇന്നലെ മലയോര മേഖലയിലെ യാത്രക്കാർ ബസ്സില്ലാതെ വലഞ്ഞു. കാട്ടാക്കട ഡിപ്പോയിൽ ഇന്നലെയും സർവീസുകൾ അവതാളത്തിലായി. ഫാസ്റ്റ് പാസഞ്ചർ,സൂപ്പർ ഫാസ്റ്റ് സർവീസുകൾ ഉൾപ്പെടെ 51 ഷെഡ്യൂളിൽ സർവീസ് നടത്തിയത് 27 എണ്ണം മാത്രം. ബൈ റൂട്ടുകളിൽ ജനങ്ങൾ ബസ്സില്ലാതെ കാര്യമായി വലഞ്ഞു.
വെള്ളിയാഴ്ച ഡിപ്പോയിലെ ഡീസൽ ടാങ്ക് കാലിയായി. ഇതോടെ കാട്ടാക്കട ഡിപ്പോയിലെ ബസുകൾക്ക് പുറമേ, വിതുര,വെള്ളറട, വെള്ളനാട്,ആര്യനാട് ഡിപ്പോകളിലെ ബസുകൾക്കും ഡീസൽ ലഭിക്കാതെയായി. ഡീസൽ ക്ഷാമം നേരിട്ടതോടെ കെഎസ്ആർടിസി യെ ആശ്രയിച്ചിരുന്ന യാത്രക്കാർ പെരുവഴിയിലായി. ഇന്നലെ കാട്ടാക്കട ഡിപ്പോയിൽ നിന്നും 27 ഷെഡ്യൂൾ മാത്രമാണ് ഓപ്പറേറ്റ് ചെയ്തത്. ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ മാത്രമേ സർവീസ് നടത്തിയാൽ മതിയെന്ന മാനേജ്മെന്റ് നിർദേശം ഗ്രാമീണ മേഖലയിൽ യാത്രാ ക്ലേശം രൂക്ഷമാകുമെന്ന് കണ്ടതോടെ പേരിനു ചില ഓർഡിനറി സർവീസുകൾ നടത്തി. 36 ൽ 17 എണ്ണം മാത്രം. മറ്റുള്ളവ ഫാസ്റ്റ് പാസഞ്ചർ,സൂപ്പർ ഫാസ്റ്റ് സർവീസുകളായിരുന്നു.
ഡീസൽ ക്ഷാമം നിലനിൽക്കുന്നതിന്റെ ഫലമായി ഷെഡ്യൂൾ വെട്ടിക്കുറച്ച നടപടി ഏറെ ബുദ്ധിമുട്ടുണ്ട് ഉണ്ടാക്കുക ഇന്നാണ്. ശനി,ഞായർ ദിവസങ്ങളിൽ ഉണ്ടായതിനെക്കാൾ ബുദ്ധിമുട്ട് ഇന്നാകുമെന്നു തൊഴിലാളികൾ പറയുന്നു. ഇന്ന് സ്കൂൾ,കോളജ് വിദ്യാർഥികളാണ് ഏറെ വലയുക.സർവീസുകൾ വെട്ടി കുറച്ച് അത്യാവശ്യ റൂട്ടുകളിൽ മാത്രം സർവീസ് നടത്തിയാൽ മതിയെന്നാണ് നിർദേശം. സ്വകാര്യ ബസുകളൊ,സമാന്തര സർവീസുകളൊ ഇല്ലാത്ത ഗ്രാമീണ മേഖലയിൽ കെഎസ്ആർടിസി സർവീസ് കുറയുന്നത് ബാധിക്കുക സാധാരണക്കാരെയാണ്. ഇത് മനസ്സിലാക്കി പ്രവർത്തിക്കാൻ മാനേജ്മെന്റിന് കഴിയുന്നില്ല.