കടൽച്ചുഴിയിൽപെട്ടു ബോട്ടിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു, യുവാക്കളെ കാണാതായി; ദുരന്തമുഖമായി വീണ്ടും മുതലപ്പൊഴി
Mail This Article
ചിറയിൻകീഴ്∙ വീണ്ടും അപകടത്തുരുത്തായി അഞ്ചുതെങ്ങ് മുതലപ്പൊഴി മത്സ്യബന്ധനതുറമുഖകേന്ദ്രം. ഇന്നലെ ബോട്ട് അപകടത്തിൽപെട്ട് മത്സ്യത്തൊഴിലാളികളായ രണ്ടു യുവാക്കളെ കാണാതായ സംഭവത്തിൽ ബോട്ട് ഡ്രൈവർ പെരുമാതുറ സ്വദേശി അൻസാരി(40) രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കഠിനംകുളം ചേരമാൻതുരുത്ത് കിഴക്കേത്തൈവിളാകം വീട്ടിൽ അബ്ദുൽഅസീസ്–സൽമാബീവി ദമ്പതികളുടെ മകൻ മുഹമ്മദ്സഫീർ(36), കഠിനംകുളം ചേരമാൻതുരുത്ത് കടവിൽവീട്ടിൽ സഫറിന്റേയും താഹിറായുടേയും മകൻ ഷെമീർ(31) എന്നിവരെയാണു കാണാതായത്.
പുറംകടലിൽ മത്സ്യബന്ധനത്തിനായി സംഘം പുലർച്ചെ അഞ്ചുമണിയോടെ അഴിമുഖം കടന്നു മര്യനാട് ഭാഗത്തെത്തുന്നതിനിടെയാണു ശക്തമായ കടൽച്ചുഴിയിൽപെട്ടു ബോട്ടിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്. ഇരട്ട എൻജിനുകളിലൊന്നു പ്രവർത്തനരഹിതമാവുകയും ചെയ്തതായി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അൻസാരി പറഞ്ഞു. അപകടം മനസ്സിലാക്കി ബോട്ടിലുണ്ടായിരുന്ന സഫീറും ഷെമീറും കടലിലേക്കു ചാടി നീന്തി രക്ഷപ്പെടാൻ നടത്തിയ ശ്രമങ്ങൾക്കിടെയാണു അടിയൊഴുക്കിൽപെട്ടത്.
അപകടനില തരണം ചെയ്തു ആദ്യം കരയിലേക്കു നീന്തിക്കയറിയ സഫീർ, ഷെമീർ ശക്തമായ ഒഴുക്കിൽപെട്ടതു കാണുകയും രക്ഷപ്പെടുത്താൻ തിരികെ കടലിലേക്കിറങ്ങവേ രണ്ടുപേരും അപകടത്തിൽപ്പെടുകയുമായിരുന്നു. ഇതിനിടെ തിരച്ചുഴിയിൽനിന്നു ബോട്ടുമായി അൻസാരി കരയ്ക്കണഞ്ഞു. യുവാക്കളെ കണ്ടെത്താനായി തിരച്ചിൽ തുടങ്ങി. മറൈൻ എൻഫോഴ്സ്മെന്റ് യൂണിറ്റിന്റെ നേതൃത്വത്തിലും രക്ഷാപ്രവർത്തനം നടന്നുവരുന്നു. വൈകുന്നേരത്തോടെ വിഴിഞ്ഞത്തു നിന്നു കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്ററും നീന്തൽ വിദഗ്ധരുമുൾപ്പെട്ട പ്രത്യേക അന്വേഷണസംഘം തിരച്ചിലാരംഭിച്ചു.