റിട്ട. ഉദ്യോഗസ്ഥയെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ സംഭവത്തിൽ ബംഗാൾ സ്വദേശി പിടിയിൽ
Mail This Article
തിരുവനന്തപുരം∙ മുൻ ഗവ.ഉദ്യോഗസ്ഥയെ പട്ടാപ്പകൽ കൊലപ്പെടുത്തി മൃതദേഹം അയൽവീട്ടിലെ കിണറ്റിൽ തള്ളിയ സംഭവത്തിൽ പശ്ചിമ ബംഗാൾ സ്വദേശി ആദം അലി (21) ചെന്നൈ റെയിൽവേ സ്റ്റേഷനിൽ റെയിൽ സുരക്ഷാസേനയുടെ പിടിയിലായി. കൊലപാതകത്തിനു ശേഷം ഇയാൾ ട്രെയിനിൽ രക്ഷപ്പെടാൻ തമ്പാനൂർ സ്റ്റേഷനിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. തുടർന്ന് എല്ലാ റെയിൽവേ സ്റ്റേഷനുകളിലേക്കും ആദമിന്റെ ചിത്രം സഹിതം സന്ദേശം കൈമാറിയിരുന്നു.
ഇയാളെ കസ്റ്റഡിയിൽ വാങ്ങാൻ മെഡിക്കൽ കോളജ് സ്റ്റേഷൻ ഹൗസ് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം ചെന്നൈയിലേക്കു തിരിച്ചിട്ടുണ്ട്. കോളജ് വിദ്യാഭ്യാസ വകുപ്പ് റിട്ട.സീനിയർ സൂപ്രണ്ട് കേശവദാസപുരം രക്ഷാപുരി മീനംകുന്നിൽ വീട്ടിൽ മനോരമ (68)യാണ് മോഷണ ശ്രമത്തിനിടെ ഞായറാഴ്ച കൊല്ലപ്പെട്ടത്. ഇവർ ധരിച്ചിരുന്ന 6 പവന്റെ സ്വർണമാല, കമ്മലുകൾ, വളകൾ എന്നിവ നഷ്ടപ്പെട്ടിട്ടുണ്ട്. വീട്ടിൽ വച്ചിരുന്ന 60,000 രൂപ നഷ്ടപ്പെട്ടെന്നു കരുതിയെങ്കിലും പിന്നീടു കണ്ടെടുത്തു. മനോരമയുടെ ഭർത്താവ് ദിനരാജ് സംഭവസമയത്തു വീട്ടിൽ ഇല്ലായിരുന്നു.