ADVERTISEMENT

വർക്കല∙ റോഡുകളിലെ ഗതാഗതം സുഗമമാക്കുന്നതിന് ചുമതലയുള്ള പൊലീസ്, തിരക്കേറിയ പുന്നമൂട് റെയിൽവേ ഗേറ്റിന് മുന്നിൽ വാഹനപരിശോധന നടത്തി ഗതാഗതക്കുരുക്കു രൂക്ഷമാക്കുന്നുവെന്നു ആക്ഷേപം. നാലു റോഡുകൾ ചേരുന്ന ജംക്‌ഷനും തൊട്ടുമുന്നിലായി ലെവൽക്രോസും സ്ഥിതി ചെയ്യുന്ന ഭാഗത്തു തന്നെ വാഹനപരിശോധനയ്ക്കും തിരഞ്ഞെടുത്തത് കുരുക്ക് വർധിപ്പിക്കുന്നുവെന്നാണു പരാതി. വർക്കലയിലെ തിരക്കേറിയ വ്യാപാരകേന്ദ്രം കൂടിയാണ് പുന്നമൂട്. ഈ തിരക്കു ലക്ഷ്യമാക്കിയാണ് നാലു റോഡുകൾ ചേരുന്ന ഭാഗത്ത് തന്നെ പൊലീസ് കൈകാണിച്ച് വാഹനം നിർത്തി പരിശോധന നടത്തുന്നത്.

രാവിലെ 10.30 മണിക്കു തുടങ്ങിയാൽ 12 മണിവരെ പരിശോധനയുടെ പേരിൽ പൊലീസ് നിലയുറപ്പിക്കും. ഇതേസമയം പലവട്ടം അടയുന്ന ഗേറ്റിനു മുന്നിൽ വാഹനങ്ങളുടെ നിരയും കൂടും. കഴിഞ്ഞദിവസം വാഹന പരിശോധനയ്ക്കിടയിൽ അരമണിക്കൂറോളം റോഡിൽ കുടുങ്ങിയവർ രോഷംപൂണ്ടു. വർക്കലയിൽ നിന്നു ഇടവ, പാരിപ്പള്ളി ഭാഗത്തേക്കുള്ള  റോഡ് കടന്നു പോകുന്നത് പുന്നമൂട് വഴിയാണ്. മറ്റൊരു റോഡ് കുരയ്ക്കണ്ണി വഴി ബീച്ച് മേഖലയിലേക്കും നീളുന്നു. ഇടവ, പരവൂർ ഭാഗത്തേക്കും അയിരൂർ, പാരിപ്പള്ളി ഭാഗത്തേക്കും പോകേണ്ട സർവീസ് ബസ് അടക്കം വാഹനങ്ങൾ പുന്നമൂട്ടിലെത്തും. റെയിൽവേ ഗേറ്റ് കടന്നാൽ മാത്രമാണ് അയിരൂർ, പാരിപ്പള്ളി ഭാഗത്തേക്ക് നീങ്ങാനാവൂ. ഗേറ്റ് അടഞ്ഞാൽ ഏറെനേരം കാത്ത് കിടക്കണം.

പുന്നമൂടിലെ വാഹനത്തിരക്കും ഗേറ്റടവും നേരത്തെ തന്നെ കുപ്രസിദ്ധമാണ്. ഗേറ്റിലെ തിരക്ക് നിയന്ത്രിക്കാൻ നിലവിൽ ഒരു ഹോംഗാർഡ് മാത്രമാണുള്ളത്. ലെവൽ ക്രോസിന് പകരം ഗതാഗതക്കുരുക്കു ഉണ്ടാകാത്ത സ്ഥലത്താണ് വാഹന പരിശോധന പൊലീസ് നടത്തേണ്ടതെന്ന ആവശ്യമാണ് ജനം ഉയർത്തുന്നത്. അതേസമയം ജനങ്ങൾക്ക് ബുദ്ധിമുട്ട് വരാത്ത രീതിയിലാണ് വാഹനപരിശോധന നടക്കുന്നതെന്നും ഓണക്കാലമായതിനാൽ കർശനമാണെന്നും വർക്കല ഡിവൈഎസ്പി പി.നിയാസ് അറിയിച്ചു. ഗതാഗതക്കുരുക്ക് സംബന്ധിച്ച പരാതി ഉയർന്നെങ്കിൽ പരിശോധിക്കാമെന്നും നിയാസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com