ഇടതുപക്ഷം സ്വാതന്ത്ര്യദിനത്തെ കരിദിനമായി ആചരിച്ചവർ : കെ.സി.വേണുഗോപാൽ
Mail This Article
തിരുവനന്തപുരം ∙ ഇന്ത്യൻ പതാക കണ്ടാൽ ഹാലിളകുന്നവർ ഇപ്പോൾ പതാക ഉയർത്തുന്നതു കണാൻ നല്ല രസമുണ്ടെന്നും സ്വാതന്ത്ര്യ ദിനത്തെ കരിദിനമായി ആചരിച്ചവരാണ് കേരളത്തിലുള്ള ഇടതുപക്ഷക്കാരെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. ദേശീയതയുടെ മഹത്വം 75 വർഷം മുൻപേ ജന ഹൃദയങ്ങളിലെത്തിച്ച പ്രസ്ഥാനമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികാഘോഷത്തോടനുബന്ധിച്ച് ഡിസിസി പ്രസിഡന്റ് പാലോട് രവി നയിച്ച നവ സങ്കൽപ് പദയാത്രയുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വേണുഗോപാൽ.
ഏകാധിപതികൾക്ക് കറുപ്പും പ്രതിഷേധവും കാണുന്നത് സഹിക്കാനാവുന്നില്ല. വിലക്കയറ്റത്തിനെതിരേ പാർലമെന്റിൽ കറുപ്പണിഞ്ഞെത്തിയവരെ ബ്ലാക് മാജിക്കുകാരെന്ന് വിളിച്ചാണ് മോദി അപമാനിച്ചത്. കേരള മുഖ്യമന്ത്രിക്കും കറുപ്പു കണ്ടാൽ വെറുപ്പാണ്. കറുത്ത മാസ്‌കണിഞ്ഞ മാധ്യമ പ്രവർത്തകരെ പോലും പരിപാടിയിൽ പങ്കെടുക്കാൻ സമ്മതിക്കുന്നില്ല. കേന്ദ്രത്തിലും കേരളത്തിലും ഏകാധിപതികളാണ് ഭരിക്കുന്നത്. രണ്ടിടത്തും ഫാസിസമാണ് നടപ്പാക്കുന്നതെന്നും വേണുഗോപാൽ ആരോപിച്ചു. സങ്കൽപയാത്രയുടെ സമാപനം വിളിച്ചോതി പാളയം ആശാൻ സ്‌ക്വയറിൽ നിന്ന് ഗാന്ധിപാർക്കിലേക്കു നടത്തിയ പതാകാ ഘോഷയാത്രയിൽ നൂറു കണക്കിനു പ്രവർത്തകർ പങ്കെടുത്തു. ഗാന്ധി പാർക്കിൽ സാംസ്കാരിക സദസ് ഒരുക്കി. ഡിസിസി പ്രസിഡന്റ് പാലോട് രവി അധ്യക്ഷനായിരുന്നു.
അടൂർ ഗോപാലകൃഷ്ണൻ, പെരുമ്പടവം ശ്രീധരൻ, ഡോ.ജോർജ് ഓണക്കൂർ, സൂര്യ കൃഷ്ണമൂർത്തി, ഡോ.ഓമനക്കുട്ടി, രാജീവ് നാഥ്, കാട്ടൂർ നാരായണ പിള്ള, ഡോ.ബി.അരുന്ധതി, എം.എസ്.ഫൈസൽഖാൻ, കാവാലം ശ്രീകുമാർ, പന്തളം ബാലൻ, ഡോ.ഉമ്മൻ വി. ഉമ്മൻ, സി.പി.ജോൺ, ഡോ.ജാൻസി ജയിംസ്, ഡോ.മേരി ജോർജ്, കെപിസിസി സെക്രട്ടറി ജി.എസ്.ബാബു,വി.എസ്.ശിവകുമാർ, എൻ.ശക്തൻ, വി.പ്രതാപചന്ദ്രൻ, കെ.പി.ശ്രീകുമാർ, വിനോദ് സെൻ, സുമേഷ് കൃഷ്ണൻ എന്നിവർ പങ്കെടുത്തു. അംശി നാരായണപിള്ളയുടെ മക്കളായ ചന്ദ്രികാ അംശി, അംശി മധു, അംശി മുകുന്ദൻ, അംശി സുധാകുമാരി, അംശി മുരളി എന്നിവരെ ആദരിച്ചു. 21 കുട്ടികൾക്ക് ദേശീയപതാകയും പുസ്തകവും കൈമാറി.