ബാറിൽ വച്ച് മർദനം : യുവാവിന്റെ മരണത്തിൽ മാനേജർ അടക്കം അറസ്റ്റിൽ
Mail This Article
ബാലരാമപുരം∙ ബാറിൽ വച്ചുണ്ടായ കയ്യേറ്റത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ച സംഭവത്തിൽ ബാർ മാനേജരും ജീവനക്കാരും ഉൾപ്പെടെ 3 പേരെ ബാലരാമപുരം പൊലീസ് അറസ്റ്റ് ചെയ്തു. ബാലരാമപുരത്തെ ബാറിന്റെ മാനേജരായിരുന്ന കുമാരപുരം മോസ്ക് ലെയ്ൻ ശ്രീ ചക്രത്തിൽ അനിൽ കുമാർ(41), അമരവിള ചെങ്കൽ ഊട്ടുവിള റോഡരികത്ത് വീട്ടിൽ സന്തോഷ് കുമാർ(50), ഊരുട്ടമ്പലം കാരണംകോട് എസ്ബി സദനത്തിൽ സുകുമാരൻ(60) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ മാർച്ച് 22 ന് രാത്രിയാണ് സംഭവം. മദ്യപിച്ച് ബഹളമുണ്ടാക്കിയത് ജീവനക്കാർ ചോദ്യം ചെയ്യുന്നതിനിടെ മർദനമേറ്റ് ചികിത്സയിലായിരുന്ന ബാലരാമപുരം തേമ്പാമുട്ടം കോത്തച്ചൻവിളാകത്ത് തോട്ടിൻ കരയ്ക്ക് സമീപം ബൈജു(45) 2 ദിവസത്തിന് ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ഹൃദ്രോഗിയായിരുന്ന ബൈജുവിനേറ്റ മർദനം മരണകാരണമായെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അറസറ്റ്.