കപ്പലും ഹെലികോപ്റ്ററും പിൻവാങ്ങി; കാഴ്ചവസ്തുവായി പ്രതീക്ഷ: ഭൂരിഭാഗം പേരും പരസ്പരം അറിയാത്തവർ?
Mail This Article
തിരുവനന്തപുരം/ ചിറയിൻകീഴ് ∙ അപകടത്തിൽപ്പെട്ടവരെത്ര, രക്ഷപെടുത്താൻ ബാക്കിയുള്ളത് എത്ര പേർ… ആശങ്കയുടെ മണിക്കൂറുകളാണ് ഇന്നലെ ചിറയിന‍്‍കീഴ് മുതലപ്പൊഴിയിൽ കണ്ടത്. അതിനു രാത്രിയായിട്ടും വിരാമമായില്ല. അപകടത്തിൽ ഇനിയും കണ്ടെത്താനുള്ളത് മൂന്നു പേരാണെന്ന് പറയുന്നുണ്ടെങ്കിലും കൂടുതൽ പേരുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. അവ്യക്തത തുടരുകയാണ്.അപകടത്തിന്റെ ആഘാതം അത്ര വലുതായിരുന്നു. മത്സ്യബന്ധനം കഴിഞ്ഞെത്തിയ വള്ളം പെട്ടെന്നുണ്ടായ കാറ്റിലും മഴയിലും തകർന്നു മുങ്ങുകയായിരുന്നു.അപ്രതീക്ഷിതമായിരുന്നു ആ ദുരന്തം. ബോട്ടിലുണ്ടായിരുന്ന മത്സ്യങ്ങളുമായി ചെറുബോട്ടുകൾ മടങ്ങിയ ഉടനെയാണ് ദുരന്തം. കരയിൽ നിന്നവർ ഞെട്ടലോടെനോക്കി നിന്നു.
സ്ത്രീകൾ അലറിക്കരഞ്ഞു.അപകടത്തിൽപെട്ടവരെ രക്ഷിക്കാൻ തീരം സജ്ജമായിരുന്നു. പക്ഷേ കാറ്റും മഴയും പ്രതികൂലമായി. ഇത് രക്ഷാപ്രവർത്തനം മണിക്കൂറുകളോളം വൈകിപ്പിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. മറൈൻ എൻഫോഴ്സമെന്റും പൊലീസും എത്തിയെങ്കിലും ശക്തമായ തിരയടിയും അടിയൊഴുക്കും മൂലം അപകടസ്ഥലത്ത് നിലയുറപ്പിക്കാനായില്ല. ഇത്രയേറെ ശക്തമായ തിര അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലെന്ന് എൻഫോഴ്സ്മെന്റ് സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
ബോട്ടിന്റെ യന്ത്രഭാഗങ്ങളിൽ തരകാറ് സംഭവിച്ചിട്ടുണ്ടോ എന്നു വ്യക്തമല്ല.അപകടത്തിൽപ്പെട്ടവരെ രക്ഷപെടുത്താൻ വൈകുന്നുവെന്നാരോപിച്ച് തീരദേശവാസികളും മത്സ്യത്തൊലാളികളും സംഭവസ്ഥലത്ത് പ്രതിഷേധിച്ചു. ചില റോഡുകൾ ഉപരോധിക്കുകയും ചെയ്തു. മൂന്ന് എംഎൽഎമാർ സംഭവമിറഞ്ഞെത്തിയെങ്കിലും അപകടസ്ഥലത്ത് എത്തിയില്ലെന്നും ആക്ഷേപമുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാംപു ചെയ്യുന്നുണ്ട്.
ഭൂരിഭാഗം പേരും പരസ്പരം അറിയാത്തവരെന്ന് സംശയം
തിരുവനന്തപുരം/ ചിറയിൻകീഴ് ∙ മത്സ്യബന്ധനത്തിന് പോയതിൽ ഭൂരിഭാഗം പേരും പരസ്പരം അറിയാത്തവരെന്ന് സംശയം. പലയിടങ്ങളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് മത്സ്യബന്ധനത്തിന് പോയതെന്നാണ് വിവരം. ഇതുമൂലം ആരൊക്കെ അപകടത്തിൽപ്പെട്ടുവെന്നും ആരൊക്കെ രക്ഷപെട്ടുവെന്നും ബോട്ടിൽ നിന്ന് രക്ഷപെട്ട് കരയിൽ എത്തിയവർക്ക് വിശദീകരിക്കാൻ ആയില്ല. ഇത് രക്ഷാപ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കി.
കാഴ്ചവസ്തുവായി പ്രതീക്ഷ; കപ്പലും ഹെലികോപ്റ്ററും പിൻവാങ്ങി
വിഴിഞ്ഞം∙ മുതലപ്പൊഴി ഹാർബറിലുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനത്തിനു ഇറങ്ങാനാകാതെ വിഴിഞ്ഞത്തെ മറൈൻഎൻഫോഴ്സ്മെന്റിന്റെ പ്രതീക്ഷ എന്ന ആംബുലൻസ് ബോട്ട്. സാങ്കേതിക തകരാർ കാരണം ബോട്ടിന് ഓടാനാകില്ലെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. രണ്ടു വർഷം മുൻപ് എത്തിച്ച ആംബുലൻസിനെ കുറിച്ച് തുടക്കത്തിലേ പരാതി ഉയർന്നിരുന്നു.
കോസ്റ്റ് ഗാർഡിന്റെ ചെറുകപ്പൽ പുറപ്പെട്ടുവെങ്കിലും മോശം കാലാവസ്ഥ കാരണം പിൻവാങ്ങേണ്ടിവന്നതായി അധികൃതർ അറിയിച്ചു. കൊച്ചിയിൽ നിന്നു ഹെലികോപ്റ്ററിനും കാലാവസ്ഥ മോശമായതിനാൽ പുറപ്പെടാനായില്ല. സമർ എന്ന കപ്പലിലേക്ക് വിവരം കൈമാറി വിഴിഞ്ഞത്തു നിന്നു ഇന്നു രാവിലെ ചെറു കപ്പൽ തിരച്ചിലിന് ഇറങ്ങുമെന്ന് കോസ്റ്റ് ഗാർഡ് അധികൃതർ അറിയിച്ചു.