മാതാവിനൊപ്പം സ്കൂളിലേക്കു പോയ അഞ്ചു വയസ്സുകാരൻ സ്കൂട്ടർ മറിഞ്ഞ് മരിച്ചു; പാലത്തിൽ നിന്ന് തെന്നി വീണ സ്കൂട്ടർ തലയിൽ പതിച്ച് ദാരുണാന്ത്യം
Mail This Article
പാറശാല ∙ മാതാവിനൊപ്പം സ്കൂളിലേക്ക് പോകവേ പാലത്തിൽ നിന്ന് തെന്നി കനാലിലേക്കു വീണ സ്കൂട്ടർ തലയിൽ പതിച്ച് അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം. കാരോട് മാറാടി ചെമ്മങ്കാല വീട്ടിൽ സുനിൽ– മഞ്ചു ദമ്പതികളുടെ മകൻ പവിൻ സുനിൽ ആണ് മരിച്ചത്. സ്കൂട്ടറിൽ ഒപ്പം ഉണ്ടായിരുന്ന ഇരട്ട സഹോദരൻ നിപിൻ സുനിലിനെ പരുക്കുകളോടെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാതാവിനു നിസ്സാര പരുക്കേറ്റു.
ഇന്നലെ രാവിലെ 10.10ന് വീടിനു മുന്നിലെ തോടിന്റെ പാലം കടക്കവേ നിയന്ത്രണം വിട്ട് ആറടി താഴ്ചയിലേക്ക് സ്കൂട്ടർ വീണു. ആദ്യം തോട്ടിൽ വീണ പവിന്റെ തലയിലേക്ക് ആണ് സ്കൂട്ടർ പതിച്ചത്. സാരമായി പരുക്കേറ്റകുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അമ്പിലികോണം എൽഎംഎസ് എൽപി സ്കൂളിലെ വിദ്യാർഥി ആണ് പവിൻ. ഒരാഴ്ച മുൻപാണ് പിതാവ് സുനിൽ ജോലിക്കു വേണ്ടി വിദേശത്ത് പോയത്. മൃതദേഹം പാറശാല താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പിതാവ് ഇന്ന് രാവിലെ എത്തിയ ശേഷം ഉച്ചയോടെ സംസ്കരിക്കും.
വീതി കുറഞ്ഞ കൈവരിയില്ലാത്ത പാലങ്ങൾ അപകട ഭീഷണി
പാറശാല∙നെയ്യാർ കനാലുകളിലെ ഇടുങ്ങിയ പാലങ്ങൾ അപകട ഭീഷണി ഉയർത്തുന്നു. ജനവാസ മേഖല വഴി കടന്ന് പോകുന്ന കനാൽ, തോടുകളിൽ ഒരു മീറ്ററും ഒന്നര മീറ്ററും മാത്രം വീതിയുള്ള കൈവരിയില്ലാത്ത ഒട്ടേറെ പാലങ്ങൾ ഉണ്ട്. കനാലുകൾക്ക് സമീപത്തെ വീടുകളിലേക്ക് പോകുന്നതിനാണ് ഇത്തരം പാലങ്ങൾ കൂടുതൽ നിർമിക്കുന്നത്. കഴിഞ്ഞ ദിവസം കാരോട് മാറാടിയിൽ സ്കൂട്ടർ പാലത്തിൽ ചാനലിൽ വീണ് അഞ്ചു വയസ്സുകാരന്റെ മരണത്തിനു ഇടയാക്കിയ പാലത്തിന്റെ വീതി ഒന്നര മീറ്റർ ആണ്. നെയ്യാറിലെ ഇടതു, വലതുകര കനാലുകളിൽ അൽപം ശ്രദ്ധ മാറിയാൽ വാഹനങ്ങൾ ആറു മുതൽ പത്തടിയോളം താഴ്ചയിലേക്ക് പതിക്കുന്നതാണു സ്ഥിതി. കാലപ്പഴക്കം ചെന്ന പാലങ്ങളും ഏറെയാണ്.