വിഴിഞ്ഞം ∙ രാജ്യാന്തര തുറമുഖ നിർമാണത്തെ തുടർന്നുണ്ടാകുന്ന തീരശോഷണം ഉൾപ്പെടെയുള്ള വിഷയങ്ങൾക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് തിരുവനന്തപുരം ലത്തീൻ അതിരൂപത നേതൃത്വത്തിൽ തുറമുഖ പ്രവേശന കവാടത്തിൽ നടത്തുന്ന രാപകൽ സമരത്തിന് ഐക്യദാർഢ്യവുമായി എത്തിയ ജനബോധന യാത്രക്ക് ആവേശഭരിതമായ സ്വീകരണം. മൂലമ്പിള്ളിയിൽ വികസനത്തിനായി കുടിയിറക്കപ്പെട്ടവരാണ് ജനബോധനയാത്രയുടെ ഭാഗമായി എത്തിയത്. തുടർന്ന് വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തു നിന്നു മുല്ലൂരിലെ സമരകവാടത്തിലേക്ക് നടന്ന മാർച്ച് വിഴിഞ്ഞത്തെ വീഥികളെ ജനസാഗരമാക്കി.
കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിൽ ഇതര സംഘടനകളുമായി ചേർന്നു നടത്തിയ ജനബോധന യാത്ര ഇന്നലെ ഉച്ചകഴിഞ്ഞാണ് വിഴിഞ്ഞത്ത് എത്തിയത്. തീരദേശ മേഖലയിൽ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങിയാണ് ജാഥ ജില്ലയിൽ പ്രവേശിച്ചത്.ഒട്ടേറെ ഇരുചക്രവാഹനങ്ങൾ പങ്കെടുത്ത റാലിയോടെയായിരുന്നു മാർച്ചിനു തുടക്കം. പിന്നാലെ സ്ത്രീകളും കുട്ടികളുമുൾപ്പെടെ വലിയ ജനനിര നീങ്ങി. നേരത്തെ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് നിന്നാരംഭിച്ച റാലി തിരുവനന്തപുരം ലത്തീൻ അതിരൂപത ഇമെരിറ്റസ് ആർച്ച് ബിഷപ് ഡോ.എം.സൂസപാക്യം ഫ്ലാഗ് ഓഫ് ചെയ്തു. തീരദേശ ജനത നടത്തുന്ന ധർമ സമരമാണെന്നും നിലനിൽപ്പിനായുള്ള പോരാട്ടവും അതിജീവനത്തിനായുള്ള മുറവിളിയുമാണെ സമരത്തിൽ ഉയരുന്നതെന്നും ഡോ. എം.സൂസപാക്യം പറഞ്ഞു.
വിഴിഞ്ഞം തെന്നൂർക്കോണം, മുക്കോല റോഡിലൂടെ നീങ്ങിയ റാലി മുല്ലൂർ തുറമുഖ സമരകവാടത്തിൽ എത്തി. ഇവിടെ നെയ്യാറ്റിൻകര രൂപതയിൽ നിന്നടക്കം ഇതര തീരദേശ മേഖലകളിൽ നിന്നുള്ളവരും റാലിയുടെ ഭാഗമായി എത്തി. ഇതോടെ മുല്ലൂർ കലുങ്കു ജംക്‌ഷൻ ഉൾപ്പെട്ട പ്രദേശം ജനസാഗരമായി. തുടർന്നു പൊതു സമ്മേളനം പ്രശാന്ത് ഭൂഷൺ ഉദ്ഘാടനം ചെയ്തു. സ്ഥലത്ത് എത്തിയ തുറമുഖ സമര പ്രതിഷേധ റാലിക്കാരും പൊലീസുമായി നേരിയ സംഘർഷാവസ്ഥ ഉണ്ടായി. സമര– റാലിക്കാർ പ്രകോപിതരായെങ്കിലും മുതിർന്ന വൈദികരുൾപ്പെടെ ഇടപെട്ട് ഇവരെ ശാന്തരാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.