ADVERTISEMENT

പോത്തൻകോട് ∙ പ്രാദേശിക വിനോദസഞ്ചാര കേന്ദ്രമായ വെള്ളാണിക്കൽ പാറയിലെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർഥികൾക്കു നേരെ സദാചാര ഗുണ്ടാ ആക്രമണം. ഒരാൾക്കെതിരെ പൊലീസ് കേസെടുത്തു. പെൺകുട്ടികളെയുൾപ്പെടെ കൈകൾ കൊണ്ടും വടി ഉപയോഗിച്ചും ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തു വന്നതോടെയാണ് ഈ മാസം നാലിനു വൈകിട്ടു നടന്ന സംഭവം ചർച്ചയായത്. വിദ്യാർഥികളെ മർദ്ദിക്കാൻ കൂടുതൽ പേർ ഉണ്ടായിരുന്നെങ്കിലും പൊലീസ് ഒരാൾക്കെതിരെയാണ് കേസെടുത്തത്.

പ്രതിയായ പോത്തൻകോട് ശ്രീനാരായണപുരം കമ്പിളിവീട്ടിക്കോണം വീട്ടിൽ എം.മനീഷിനെ (29) സംഭവ ദിവസം തന്നെ കസ്റ്റഡിയിലെടുത്തെങ്കിലും ജാമ്യം നൽകി വിട്ടയച്ചു. പോത്തൻകോടിനു സമീപത്തെ സ്കൂളിലെ വിദ്യാർഥികളുൾപ്പെടെയുള്ള ആറു പേരാണ് വെള്ളാണിക്കൽ പാറയിൽ പോയത്. സഹോദരിമാരായ രണ്ടു പേർ ഉൾപ്പെടെ നാലു പെൺകുട്ടികളെയും രണ്ട് ആൺകുട്ടികളെയും ഒന്നിച്ചു കണ്ട് നാട്ടുകാരായ ചിലർ ചോദ്യം ചെയ്യുകയും തുടർന്ന് ഒരാൾ കൈകൊണ്ടും വടിയെടുത്തും പെൺകുട്ടികളെയുൾപ്പെടെ മർദ്ദിക്കുകയുമായിരുന്നു.

ബഹളം കേട്ട് എത്തിയ യുവാവും യുവതിയും മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പകർത്തുകയും ആക്രമണത്തെ ചോദ്യം ചെയ്യുകയും ചെയ്തതോടെ സദാചാര ഗുണ്ടകൾ സ്ഥലം വിട്ടു. ഇവരാണ് പൊലീസിൽ വിവരമറിയിച്ചത്. മർദ്ദനമേറ്റ പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ പോത്തൻകോട് പൊലീസ് കേസെടുത്തു. പൊലീസ് പറയുന്നത് : ‘പെൺകുട്ടികളുടെ വീട്ടുകാർ പരാതി നൽകാൻ തയ്യാറായില്ല. പ്രതിയെ അന്നു തന്നെ കസ്റ്റഡിയിൽ എടുത്തിരുന്നു . പൊലീസിന്റെ താൽപര്യപ്രകാരമാണ് കേസെടുത്തത്’. നാലു പേർക്കാണ് മർദ്ദനമേറ്റതെന്ന് എഫ്ഐആറിൽ പറയുന്നു. അസഭ്യവും അശ്ലീലപദപ്രയോഗവും നടത്തിയതിനും അനധികൃതമായി തടഞ്ഞു നിർത്തിയതിനും ആയുധം ഉപയോഗിച്ച് ആക്രമണം നടത്തിയതിനുമാണ് പൊലീസ് കേസെടുത്തത്. 

∙ കുട്ടികൾ പോയത് ഓണാഘോഷത്തിന്

സംഭവത്തെക്കുറിച്ച് മർദ്ദനത്തിനിരയായ സഹോദരികളുടെ മാതാവ് പറയുന്നു: ‘എന്റെ രണ്ടു മക്കളും കൊയ്ത്തൂർക്കോണത്ത് അവരുടെ സുഹൃത്തിന്റെ വീട്ടിൽ ഓണാഘോഷത്തിനു പോയതാണ്. വീട്ടിൽ പറഞ്ഞിട്ടാണ് അവർ പോയത്. അതിനു ശേഷം എല്ലാവരും കൂടി തീരുമാനിച്ച് വെള്ളാണിക്കൽ പാറയിലേക്കു പോയി. അവിടെ പോകുന്ന വിവരം എന്നോടു പറഞ്ഞിരുന്നില്ല. എന്റെ മക്കളെ കൂടാതെ അവരുടെ സുഹൃത്തുക്കളായ രണ്ടു പെൺകുട്ടികളും രണ്ട് ആൺകുട്ടികളും ഉണ്ടായിരുന്നു. വൈകുന്നേരം പൊലീസ് സ്റ്റേഷനിൽ എത്താൻ പറഞ്ഞു ഫോൺ വന്നപ്പോഴാണ് വിവരമറിഞ്ഞത്. എന്താണു സംഭവിച്ചതെന്ന് കൃത്യമായി അറിഞ്ഞിരുന്നില്ല. പെൺകുട്ടികളായതു കൊണ്ടും എനിക്കു ജോലിക്കു പോകേണ്ടതുകൊണ്ടും കേസും വഴക്കുമ‍ില്ലാതെ പോകാനാണ് ഞാൻ ശ്രമിച്ചത്. പിന്നീട് വിഡിയോ കണ്ടപ്പോഴാണ് സംഭവത്തിന്റെ ഭീകരത മനസ്സിലായത്.’

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com