ADVERTISEMENT

കാട്ടാക്കട ∙ കൺസഷൻ ടിക്കറ്റ് പുതുക്കാൻ എത്തിയ അച്ഛനെയും മകളെയും കെഎസ്ആർടിസി ജീവനക്കാർ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതികൾക്ക് എതിരെ സ്ത്രീത്വത്തെ അപമാനിച്ചതുമായി ബന്ധപ്പെട്ട  ഐപിസി 354 ജാമ്യമില്ലാ വകുപ്പ് കൂടി ചേർത്ത് കേസെടുത്തു. പൂവച്ചൽ പഞ്ചായത്ത് ജീവനക്കാരൻ പ്രേമനൻ, മകൾ രേഷ്മ എന്നിവർക്കാണ് മർദനമേറ്റത്. രേഷ്മയിൽ നിന്നു പൊലീസ് വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയതിന്റെ തുടർച്ചയായാണ് കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തിയത് സംഭവത്തെ തുടർന്ന് ചൊവ്വാഴ്ച സസ്പെൻഡ് ചെയ്യപ്പെട്ട ആര്യനാട് ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർ പേഴുംമൂട് കള്ളോട് സ്വദേശി എ.മുഹമ്മദ് ഷെരീഫ്,കാട്ടാക്കട ഡിപ്പോയിലെ സുരക്ഷാ ജീവനക്കാരൻ തിരുമല സ്വദേശി എസ്.ആർ.സുരേഷ് കുമാർ,കണ്ടക്ടർ എൻ.അനിൽകുമാർ, അസിസ്റ്റന്റ് കള്ളിക്കാട് സ്വദേശി സി.പി.മിലൻ ഡോറിച്ച് എന്നിവരെ കൂടാതെ കൂടുതൽ  ജീവനക്കാരും കേസിൽ പ്രതികളാകുമെന്ന് പൊലീസ് സൂചന നൽകി.

കെഎസ്ആർടിസി വിജിലൻസ് വിഭാഗത്തിന്റെ അന്വേഷണത്തിൽ മർദക സംഘത്തിൽ 3 മെക്കാനിക്കൽ വിഭാഗം ജീവനക്കാർ കൂടി ഉൾപ്പെട്ടതായി കണ്ടെത്തി. എന്നാൽ പൊലീസിന്റെ എഫ്ഐആറിൽ ഇപ്പോഴും പ്രതികൾ സസ്പെൻഡ് ചെയ്യപ്പെട്ട 4 പേർ മാത്രമായി തുടരുകയാണ്.  പ്രേമനൻ നൽകിയ മൊഴിയിൽ പറഞ്ഞിരുന്ന നീല ഷർട്ട്ധാരിയെ കെഎസ്ആർടിസി വിജിലൻസ് തിരിച്ചറിഞ്ഞു.  കാട്ടാക്കട ഡിപ്പോയിലെ മെക്കാനിക്കായ ഇയാൾക്കെതിരെ നടപടി ശുപാർശ ചെയ്തുള്ള അന്വേഷണ റിപ്പോർട്ട് ഇന്നലെ വൈകുന്നേരം ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറി. ഇയാളുടെ മൊഴി പ്രകാരം രണ്ടു പേരുടെ കാര്യത്തിൽ അന്വേഷണം പുരോഗമിക്കുന്നു. 

പതറാതെ രേഷ്മ

കാട്ടാക്കട ∙ അച്ഛന്റെ ദേഹത്ത് പതിച്ച കൈകൾക്കു നേരെ വിരൽ ചൂണ്ടി തന്റേടത്തോടെ പ്രതികരിച്ച മകളുടെ വീര്യം സമൂഹ മാധ്യമങ്ങളിൽ വൈറൽ. ‘‘ നിങ്ങൾ എന്റെ അച്ഛനെ മാത്രമല്ല എന്നെയും തല്ലി. നോക്കിക്കോ, കയറ്റും നിങ്ങളെ ഞാൻ.....എല്ലാവരെയും....ചൊവ്വാഴ്ച കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ മർദനമേറ്റ പ്രേമനന്റെ മകൾ രേഷ്മയുടെ മൂർച്ചയുള്ള വാക്കുകൾ. രേഷ്മ രോഷത്തോടും സങ്കടത്തോടും വിരൽ ചൂണ്ടി പറഞ്ഞത് അച്ഛനെ മർദിച്ച സുരക്ഷാ ഉദ്യോഗസ്ഥനും ജീവനക്കാർക്കുമെതിരെ. പിന്നീടാണ് പൊലീസിൽ വിവരമറിയിച്ച് അച്ഛനെ ആശുപത്രിയിലേക്ക് അയച്ചിട്ട്  രേഷ്മ പരീക്ഷയ്ക്ക് പോയത്. എന്നിട്ടും പൊലീസ്റെ ആദ്യ എഫ്ഐആറിൽ പ്രതികൾക്ക് മേൽ ചുമത്തിയത് നിസ്സാര വകുപ്പുകൾ. 

കൈകൊണ്ട് അടിച്ചു, ഇടിച്ചു... തുടങ്ങിയവ. തന്നെ മർദിച്ചുവെന്ന് രേഷ്മ പറഞ്ഞത് കേട്ടില്ലെന്നാണ് പൊലീസ് വിശദീകരണം. സംഭവം വിവാദമായതോടെ അച്ഛന്റെ മൊഴിയിലാണ് എഫ്ഐആർ എന്ന് പറഞ്ഞ് പിന്നീട് പൊലീസ് തടിയൂരി.  ഇന്നലെ രേഷ്മയുടെ മൊഴി വീട്ടിലെത്തി രേഖപ്പെടുത്തി. ഇത്രയും വ്യക്തതയോടെ തന്നെ മർദിച്ചുവെന്ന് ഉറക്കെ പറയുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടും പൊലീസിനു സ്ത്രീത്വത്തിനു നേരെ ഉണ്ടായ അപമാനം ആദ്യം ദിനം മനസ്സിലായില്ലേ എന്ന ചോദ്യം ഉയർത്തി സമൂഹ മാധ്യമങ്ങളും വിവിധ സംഘടനകളും പൊലീസിന്റെ  സമീപനത്തിൽ വിമർശിച്ചു.

മർദിച്ചവർ ഏറെയും യൂണിയൻ നേതാക്കൾ

കാട്ടാക്ക∙ അച്ഛനെയും മകളെയും മർദിച്ച ജീവനക്കാർ ഏറെയും വിവിധ യൂണിയൻ നേതാക്കൾ.  സസ്പെൻഷനിലായ കണ്ടക്ടർ എൻ. അനിൽകുമാർ കെഎസ്ആർടിഇഎ സിഐടിയു കാട്ടാക്കട യൂണിറ്റ് സെക്രട്ടറി. സ്റ്റേഷൻ മാസ്റ്റർ എ.മുഹമ്മദ് ഷെരീഫ് സിഐടിയു ആര്യനാട് യൂണിറ്റ് അംഗം. സുരക്ഷാ ജീവനക്കാരൻ എസ്.ആർ.സുരേഷ് ഐഎൻടിയുസി പ്രവർത്തകൻ.അസിസ്റ്റന്റ് സി.പി.മിലൻ ഡോറിച്ച് ഐഎൻടിയുസി സംസ്ഥാന കൗൺസിൽ അംഗം. ഇന്നലെ തിരിച്ചറിഞ്ഞ മെക്കാനിക്കൽ ജീവനക്കാർ സിഐടിയു പ്രവർത്തകർ.മർദനമേറ്റ പ്രേമനൻ ഇടത് സർവീസ് സംഘടനയായ ജോയിന്റ് കൗൺസിൽ മേഖലാ വൈസ് പ്രസിഡന്റാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com