ADVERTISEMENT

വർക്കല∙ ശ്രീനാരായണ ഗുരുദേവന്റെ 95–ാം മഹാസമാധി ദിനാചരണം ശിവഗിരിയിൽ വൻ ഭക്തജന സാന്നിധ്യത്തിലൂടെ ശ്രദ്ധേയമായി. സമാധി ദിനാചരണത്തിന് രാവിലെ മുതൽ ശിവഗിരിയിലേക്കു ഭക്തജനപ്രവാഹമായിരുന്നു. സമ്മേളനത്തിലും തുടർന്നു നടന്ന കലശം എഴുന്നള്ളിപ്പിനും, സമാധി പൂജയ്ക്കും ഏറെ തിരക്ക് അനുഭവപ്പെട്ടു. മഹാസമാധി സമ്മേളനത്തിനു ശേഷം ഉച്ചയ്ക്കു 2.30 ഓടെയാണ് മഹാസമാധി പൂജകൾക്ക് തുടക്കമായത്. ശാരദാ മന്ദിരത്തിന് മുന്നിലെ പർണശാലയിൽ നിന്നു പൂജിച്ച കുംഭം ശിരസ്സിലേറ്റി ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി ഋതംഭരാനന്ദ മഹാസമാധി മന്ദിരത്തിലേക്കു പ്രയാണം ആരംഭിച്ചു. 

trivandrum-sreedharan-pillai
ശിവഗിരിയിൽ ശ്രീനാരായണ ഗുരുദേവന്റെ 95–ാം മഹാസമാധി ദിനാചരണ സമ്മേളനം ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു. സ്വാമി ഗുരുപ്രസാദ്, ഡോ.സി.കെ.രവി, വി.ജോയി എംഎൽഎ, സ്വാമി സച്ചിദാനന്ദ, സ്വാമി ഋതംഭരാനന്ദ, കെ.എം.ലാജി, സ്വാമി വിശാലാനന്ദ തുടങ്ങിയവർ സമീപം

ഇതിന് മുന്നോടിയായി വൈദിക മഠം, ബോധാനന്ദ സ്വാമിയുടെ സമാധി മണ്ഡപം എന്നിവിടങ്ങളിൽ പ്രദക്ഷിണം നടത്തി വൻ ജനാവലിയുടെ അകമ്പടിയോടെ മഹാസമാധി മന്ദിരം പടിക്കെട്ടുകൾ താണ്ടി മുകളിലേക്കു നീങ്ങിയ കലശം എഴുന്നള്ളിപ്പിനെ ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, സ്വാമി സൂക്ഷ്മാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി വിഖ്യാതാനന്ദ, സ്വാമി സത്യാനന്ദ സരസ്വതി തുടങ്ങിയവർ അനുഗമിച്ചു. തുടർന്നു സമാധി മന്ദിരത്തിന്റെ കവാടത്തിലെത്തിയ വേളയിൽ ഭക്തജനാവലി തൊഴുകൈകളോടെ ‘ഓം നമോ നാരായണ’ മന്ത്രം വിളികളോടെ വരവേറ്റു. മൂന്നു മണിയോടെ മഹാസമാധിയിൽ സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിൽ മന്ദിരത്തിൽ പൂജകൾക്ക് തുടക്കമിട്ടു ഗുരുദേവ സമാധി സമയമായ 3.30ന് പൂജകൾ പൂർണമായതോടെ ഭക്തർക്കു പ്രസാദവും വിതരണം ചെയ്തു.

trivandrum-vasavan
ശ്രീനാരായണ ഗുരുവിന്റെ 95–മത് മഹാസമാധി ദിനാചരണത്തിന്റെ ഭാഗമായി ഗുരുവിന്റെ ജന്മഗൃഹമായ ചെമ്പഴന്തി വയൽവാരം വീട് സന്ദർശിച്ച് പ്രാർഥിക്കുന്ന മന്ത്രിമാരായ വി.എൻ. വാസവൻ, ജെ. ചിഞ്ചുറാണി. മുൻ എംഎൽഎ വർക്കല കഹാർ, ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ തുടങിയവർ സമീപം

കേന്ദ്രമന്ത്രി ശിവഗിരി സന്ദർശിച്ചു

വർക്കല∙ കേന്ദ്രമന്ത്രി ശോഭ കരെന്തലെജെ മഹാസമാധി ദിനാചരണത്തോടനുബന്ധിച്ചു ശിവഗിരി മഠം സന്ദർശിച്ചു. സമാധി സമ്മേളനം തുടങ്ങുന്നതിന് മുൻപ് ശിവഗിരിയിൽ എത്തിയ മന്ത്രി മഹാസമാധി മന്ദിരവും വൈദികമഠവും ശാരദാമഠവും സന്ദർശിച്ചു. ഗുരുവിന്റെ സമാധി സ്ഥലത്ത് എത്തിച്ചേരാൻ കഴിഞ്ഞതിൽ അതീവ സന്തുഷ്ടയാണെന്നു ശോഭ കരെന്തലെജെ പറഞ്ഞു. കേന്ദ്രസർക്കാർ ഇതിനകം അനുവദിച്ച വികസന പദ്ധതികൾ പൂർണമാകുന്നതോടെ ശിവഗിരിയുടെ മുഖഛായ മാറുമെന്നും മന്ത്രി പറഞ്ഞു. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി സത്യാനന്ദ സരസ്വതി തുടങ്ങിയവർ ചേർന്നു സ്വീകരിച്ചു.

പ്രണാമം അർപ്പിക്കാൻ ഗവർണറും 

വർക്കല∙ മഹാസമാധി ദിനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ശിവഗിരിയിൽ സന്ദർശനം നടത്തി. സമാധി സമ്മേളനം പിന്നിട്ടതിനു പിന്നാലെയാണ് ഗവർണറുടെ വരവിനെ സംബന്ധിച്ചു അറിയിപ്പു ലഭിച്ചത്. രണ്ടരയോടെ  നേരെ മഹാസമാധിയിൽ എത്തി പ്രണാമം അർപ്പിച്ചാണ് മടങ്ങിയത്. സ്വാമി സച്ചിദാനന്ദ ഉൾപ്പെടെയുള്ളവർ ഒപ്പമുണ്ടായിരുന്നു. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com