കെഎസ്ആർടിസി മർദനം: അരിച്ച് പെറുക്കി, ബന്ധുക്കളെ ചോദ്യം ചെയ്തു, ഫലമുണ്ടായില്ല: അക്കിടി പറ്റി പൊലീസ്
Mail This Article
കാട്ടാക്കട ∙ കൺസഷൻ ടിക്കറ്റ് പുതുക്കാൻ എത്തിയ അച്ഛനെയും മകളെയും കെഎസ്ആർടിസി ഡിപ്പോയിൽ ജീവനക്കാർ മർദിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തിനും പ്രതികളെ അറസ്റ്റ് ചെയ്യാനായില്ല. പൊതുമേഖലാ സ്ഥാപനത്തിലെ ജീവനക്കാരായിട്ടും പ്രതികൾ ഒളിവിൽ കഴിയുന്നത് അധികാരത്തിന്റെ സംരക്ഷണയിലാണെന്ന് ആരോപണം ശക്തമാണ്. പ്രതികളെ ഹാജരാക്കാമെന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ വാക്ക് വിശ്വസിച്ച പൊലീസ് കാത്തിരുന്നു വെട്ടിലാവുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്.
എന്നാൽ തങ്ങൾ കബളിപ്പിക്കപ്പെട്ടുവെന്നു മനസ്സിലാക്കായി പൊലീസ് അഭിമാനം രക്ഷിക്കാൻ രണ്ടു ദിവസമായി കൊണ്ടുപിടിച്ച ശ്രമം നടത്തുന്നുണ്ടെങ്കിലും ഫലമില്ല. നാടു മുഴുവൻ അരിച്ച് പെറുക്കിയിട്ടും പ്രതികളുടെ ബന്ധുക്കളെ സ്റ്റേഷനിൽ വിളിച്ച് വരുത്തി ചോദ്യം ചെയ്തിട്ടും ഫലമുണ്ടായില്ല. ഫോൺ പിന്തുടരാനുള്ള ശ്രമിങ്ങളും വിജയം കണ്ടില്ല. മുൻകൂർ ജാമ്യം ലഭിക്കുമെന്നും പൊലീസിനു മുന്നിൽ കീഴടങ്ങേണ്ടതില്ലെന്നും നിയമോപദേശം ലഭിച്ചതിനെത്തുടർന്നാണ് കീഴടങ്ങൽ ഉപേക്ഷിച്ചതത്രെ. പൂവച്ചൽ പഞ്ചായത്ത് ജീവനക്കാരൻ പ്രേമനൻ, മകൾ രേഷ്മ എന്നിവർക്കാണ് മർദനമേറ്റത്.
മർദിച്ചവരിൽ ആര്യനാട് ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർ പേഴുംമൂട് കള്ളോട് സ്വദേശി എ.മുഹമ്മദ് ഷെരീഫ്,കാട്ടാക്കട ഡിപ്പോയിലെ സുരക്ഷാ ജീവനക്കാരൻ തിരുമല സ്വദേശി എസ്.ആർ.സുരേഷ് കുമാർ,കണ്ടക്ടർ എൻ.അനിൽകുമാർ, അസിസ്റ്റന്റ് കള്ളിക്കാട് സ്വദേശി സി.പി.മിലൻ ഡോറിച്ച് എന്നിവരെ കെഎസ്ആർടിസി സംഭവ ദിവസം തന്നെ സസ്പെൻഡ് ചെയ്തിരുന്നു. മർദക സംഘത്തിലുണ്ടായിരുന്ന മറ്റൊരു മെക്കാനിക്കൽ ജീവനക്കാരനെ തിരിച്ചറിഞ്ഞ് പിന്നീട് പ്രതിചേർത്തു.