തിരുവനന്തപുരം ∙ എകെജി സെന്ററിനു നേരെ പടക്കമെറിഞ്ഞ കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാവ് വി.ജിതിൻ എത്തിയതായി പറയപ്പെടുന്ന സ്കൂട്ടറിനെക്കുറിച്ച് ക്രൈംബ്രാഞ്ചിനു സൂചന ലഭിച്ചു. മറ്റൊരു യൂത്ത് കോൺഗ്രസ് നേതാവിന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനമെന്നു പൊലീസ് പറയുന്നു. സംഭവത്തിനു ശേഷം ഈ സ്കൂട്ടർ രാത്രി കൈമാറിയത് പ്രാദേശിക വനിതാ നേതാവിനാണെന്നും കരുതുന്നു.
പ്രതി കാറിൽ കയറിയ ശേഷമാണു വനിതാ നേതാവ് ഈ വാഹനം കൊണ്ടു പോയതെന്നും പൊലീസ് സംശയിക്കുന്നു. വനിതാ നേതാവിനെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇവർ ഒളിവിലാണെന്നു പൊലീസ് പറയുന്നു. ജിതിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇന്നു കോടതിയിൽ ഹാജരാക്കുമ്പോൾ, കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വിട്ടു നൽകാനും ക്രൈംബ്രാഞ്ച് ആവശ്യപ്പെടും.
പ്രതിയുമായി ഇന്നലെയും വിവിധ സ്ഥലങ്ങളിൽ തെളിവെടുത്തു. ഗൗരീശപട്ടം, ആറ്റിപ്ര, കഴക്കൂട്ടം ഭാഗത്തായിരുന്നു തെളിവെടുപ്പ്. ചോദ്യം ചെയ്യലുമായി പ്രതി സഹകരിക്കുന്നില്ലെന്നും സ്കൂട്ടർ, സ്ഫോടകവസ്തു തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ നൽകാനോ ആക്രമണ സമയത്ത് ധരിച്ച ടീ ഷർട്ട് ഉൾപ്പെടെയുള്ള വസ്‌ത്രങ്ങൾ നൽകാനോ തയാറായിട്ടില്ലെന്നുമാണ് ഉദ്യോഗസ്ഥർ പറയുന്നത്.