ADVERTISEMENT

വിതുര∙ പേപ്പാറ വനം വന്യജീവി മേഖലയിൽ പ്രകൃതി പഠന ക്യാംപന് എത്തിയ സംഘത്തിൽ ഉൾപ്പെട്ടവരെ ആക്രമിച്ച സംഭവത്തിൽ ഒളിവിൽ ആയിരുന്നു മൂന്നു പേർ അറസ്റ്റിൽ. ആര്യനാട് കോട്ടയ്ക്കകം കൊന്നമൂട് വീട്ടിൽ ഷിജി കേശവൻ, കോട്ടയ്ക്കകം കല്ലുവിളാകത്തു വീട്ടിൽ ഉദയ കുമാർ, ആര്യനാട് വാടകയ്ക്കു താമസിക്കുന്ന വിതുര ആനപ്പാറ തുളസി വിലാസത്തിൽ വിജിൻ എന്നിവരെ തമിഴ്നാട്ടിലെ മധുരയിൽ നിന്നാണ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത്.

പ്രകൃതി പഠന ക്യാംപിനായി പേപ്പാറയിൽ എത്തിയ കിളിമാനൂർ ഗവ: എച്ച്എസ്എസിലെ എസ്പിസി കുട്ടികളെ താമസ സ്ഥലത്ത് നിന്നും വന വിഭവങ്ങൾ പരിചയപ്പെടുത്താൻ വരി വരിയായി കൊണ്ടു പോകുമ്പോഴാണ് ജല അതോറിറ്റി ഇൻസ്പെക്ഷൻ ബംഗ്ലാവിനു സമീപം തമ്പടിച്ചിരുന്ന സംഘം അസഭ്യം പറയുകയും ഒപ്പം ഉണ്ടായിരുന്ന റിട്ട: സബ് ഇൻസ്പെക്ടർ, ഗ്രേഡ് സബ് ഇൻസ്പെക്ടർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ, അധ്യാപകൻ എന്നിവരെ ആക്രമിക്കുകയും ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ പതിനൊന്നോടെ ആയിരുന്നു സംഭവം. 

പ്രതികളിൽ ആര്യനാട് സക്കീറിനെ കുട്ടികളുടെ സംഘത്തിൽ ഉണ്ടായിരുന്നവർ തടഞ്ഞു വച്ചു എങ്കിലും ബാക്കി ഉളളവർ ബൈക്കിൽ രക്ഷപ്പെട്ടിരുന്നു. തൊട്ടടുത്ത ദിവസം പ്രതികളിൽപ്പെട്ട മുക്കോല സ്വദേശി ഹരി കുമാറിനെ നെടുമങ്ങാട് നിന്നു പിടികൂടിയിരുന്നു.  ബാക്കി ഉള്ളവർക്കായി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. പ്രതികളുടെ മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തിൽ തമിഴ്നാട്ടിലേക്കു കടന്നതായി വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസും ഷാഡോ സംഘവും നടത്തിയ പരിശോധനയിലാണ്  കഴിഞ്ഞ ദിവസം മധുരയിൽ നിന്ന് ഇവരെ പിടികൂടിയത്.

ഇതിൽ കേരള കോൺഗ്രസ്(ബി) അരുവിക്കര നിയോജക മണ്ഡലം മുൻ പ്രസിഡന്റാണ്  ഷിജി കേശവൻ. മുൻ ഗ്രാമ പഞ്ചായത്ത് അംഗവും നിലവിൽ കേരള കർഷക സംഘം ഭാരവാഹിയുമാണ്. ഉദയ കുമാറിനു വിവിധ സ്റ്റേഷനുകളിലായി പത്തിലേറെ കേസുകൾ ഉണ്ടെന്നു പൊലീസ് പറഞ്ഞു. സംഭവത്തിൽ കുട്ടികളുടെ സംഘത്തെ അനുഗമിച്ച റിട്ട. സബ് ഇൻസ്പെക്ടർ അനിൽ കുമാർ, കിളിമാനൂർ ഗ്രേഡ് സബ് ഇൻസ്പെക്ടർ രാജേന്ദ്രൻ നായർ, ബീറ്റ് വനം ഉദ്യോഗസ്ഥൻ അഖിൽ, കിളിമാനൂർ സ്കൂൾ അധ്യാപകൻ അഭിലാഷ് ചന്ദ്രൻ എന്നിവർക്കാണ് പരുക്കേറ്റത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com