310 ഗ്രാം എംഡിഎംഎയുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തു
Mail This Article
ചിറയിൻകീഴ്∙ കടയ്ക്കാവൂർ പൊലീസും റൂറൽ ഡാൻസാഫ് ടീമും ഇന്നലെ മണനാക്കിൽ നടത്തിയ പരിശോധനയിൽ 310 ഗ്രാം എംഡിഎംഎയുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തു. ചിറയിൻകീഴ് നാലുമുക്കിൽ വിശാഖ വീട്ടിൽ ശബരിനാഥ്(42), വർക്കല അയിരൂർ കളത്തറ നിഷാൻ മൻസിലിൽ നിഷാൻ(29) എന്നിവരാണ് അറസ്റ്റിലായത്. ശബരിനാഥ് നിരവധി നർകോട്ടിക്, ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.ഇവരിൽ പിടികൂടിയ ലഹരി സാധനങ്ങൾക്ക് വിപണിയിൽ ഒരു കോടി രൂപ വില വരും. കേരള പൊലീസിന്റെ ലഹരി വിരുദ്ധ വിഭാഗമായ യോദ്ധാവിൽ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന.
ബെഗംളൂരൂവിൽ നിന്നും ട്രെയിൻ കൊല്ലത്ത് ഇറങ്ങിയ ശേഷം ബസിൽ വർക്കല എത്തി. ഇവിടെ നിന്നും നിഷാന്റെ എംഡിഎംഎയുമായി സ്കൂട്ടറിൽ വിൽപനയ്ക്കായി പോകുമ്പോൾ ആണ് പൊലീസിന്റെ പിടിയിലാകുന്നത്.200 ഗ്രാം എംഡിഎംഎ ഒരു കവറിലും 100 ഗ്രാം ചെറിയ ചെറിയ പാക്കറ്റിലും നിറച്ചു വച്ചിരുന്നതാണു പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറും പൊലീസ് പിടിച്ചെടുത്തു. കടയ്ക്കാവൂർ പൊലീസ് ഇൻസ്പെക്ടർ വി.അജേഷ്, എസ്ഐ:എസ്.എസ്.ദീപു, ഡാൻസാഫ് അംഗങ്ങളായ എം.ഫിറോസ്, എച്ച്.ബിജു, ബി.ദിലീപ്, ആർ.ബിജുകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
ശബരീനാഥ് തട്ടിപ്പുവീരൻ
എൽഎൽബി ബിരുദമുള്ള വക്കീൽ ആണെന്ന രീതിയിൽ സാമൂഹിക വിരുദ്ധ പ്രവർത്തനം നടത്തുന്നവരുടെ മുന്നിൽ പ്രത്യേക പരിവേഷം നേടിയ ആളാണ് ശബരിനാഥ്. നിരവധി സ്ത്രീകളും ഇയാളുടെ കെണിയിൽ പെട്ടിരുന്നു. കൊലപാതക ക്കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിരുന്ന സമയത്ത് കോടതിയുടെ പ്രത്യേക അനുമതി വാങ്ങിയാണ് ഇയാൾ നിയമ പഠനത്തിന് ചേർന്നത്. എന്നാൽ ഇയാൾ നിയമവിദ്യാഭ്യാസം പൂർത്തിയാക്കുകയോ എൻറോൾ ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് പൊലീസ് പറയുന്നു.