ADVERTISEMENT

തിരുവനന്തപുരം ∙ പേരിനൊപ്പം മാധ്യമങ്ങൾ ചേർത്ത ‘ചെങ്കൊടി’ താഴ്ത്തിയാണു കോടിയേരിയുടെ വിയോഗം എകെജി സെന്റർ ഔദ്യോഗികമായി പ്രവർത്തകരെ അറിയിച്ചത്. ഇന്നലെ രാത്രി 8 മണിയോടെ കോടിയേരി അന്തരിച്ചുവെന്ന വിവരം പുറത്തു വന്നെങ്കിലും പാർട്ടി ഔദ്യോഗികമായി സ്ഥിരീകരിച്ച്, പാർട്ടി പതാക പകുതി താഴ്ത്തിയത് അര മണിക്കൂറോളം കഴിഞ്ഞാണ്. വിവരം എകെജി സെന്ററിനു പുറത്തു കാവലുണ്ടായിരുന്ന പൊലീസുകാർ പോലും അറിഞ്ഞത് മാധ്യമപ്രവർത്തകർ എത്തിത്തുടങ്ങിയ ശേഷം. അപ്പോഴേക്കും പൊലീസ് ജീപ്പുകൾ തുടർച്ചയായി എകെജി സെന്ററിനു മുന്നിലേക്ക് എത്തിത്തുടങ്ങി. എകെജി സെന്ററിന് എതിർവശത്തെ പാർട്ടി ഫ്ലാറ്റിനു മുന്നിൽ പാർട്ടി പ്രവർത്തകരുണ്ടായിരുന്നു.

ആദ്യമെത്തിയ ചാനലിന്റെ ക്യാമറയ്ക്കു മുന്നിൽ നിന്നു പ്രവർത്തകർ ബോധപൂർവം ഒഴിഞ്ഞു നിന്നു. ഫ്ലാറ്റിന്റെ നാലാം നിലയിൽ കോടിയേരിയുടെ ഫ്ലാറ്റിൽ ആരുമുണ്ടായിരുന്നില്ല. 4 എ ഫ്ലാറ്റിന് എതിർവശത്ത് പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബിയുടെ ഫ്ലാറ്റ്. ചാനലുകളിൽ കോടിയേരിയുടെ വിയോഗ വാർത്ത കാണുകയായിരുന്നു ബേബിയും കുടുംബാംഗങ്ങളും. ചെന്നൈ അപ്പോളോ ആശുപത്രിയിലേക്ക് എയർ ആംബുലൻസിൽ പുറപ്പെടുന്നതിനു തൊട്ടു മുൻപാണ് കോടിയേരിയെ അവസാനമായി കണ്ടതെന്ന് ബേബി ഓർമിച്ചു. എട്ടരയോടെ എകെജി സെന്ററിനു മുന്നിലേക്കു പാർട്ടി പ്രവർത്തകരും മുന്നണി നേതാക്കളും എത്തിത്തുടങ്ങി.

വി.കെ.പ്രശാന്ത് എംഎൽഎയാണ് ആദ്യമെത്തിയത്. പിന്നാലെ സിപിഐ നേതാക്കളായ പന്ന്യൻ രവീന്ദ്രനും പ്രകാശ് ബാബുവും എത്തി. കോടിയേരിയുമായി നാലു പതിറ്റാണ്ടോളം നീണ്ട സൗഹൃദത്തിന്റെ ഓർമകളാണ് പന്ന്യനു പറയാനുണ്ടായിരുന്നത്. സൗമ്യമായി പ്രശ്നങ്ങളെ നേരിട്ടതിന്റെ അനുഭവങ്ങളും അദ്ദേഹം പങ്കുവച്ചു. കുറച്ചു കഴിഞ്ഞപ്പോൾ മന്ത്രി കെ.എൻ.ബാലഗോപാൽ എകെജി സെന്ററിലേക്കെത്തി. പ്രധാന ഹാളിലെ ടിവിക്കു മുന്നിലായിരുന്നു നേതാക്കൾ.   പ്രവർത്തകരും നേതാക്കളും രാത്രി വൈകുവോളം എകെജി സെന്ററിലേക്ക് വന്നുകൊണ്ടേയിരുന്നു, ഏറെക്കാലം അവിടെയിരുന്നു പാർട്ടിയെ നയിച്ച കോടിയേരി മാത്രം ഇനി എകെജി സെന്ററിലേക്കില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com