കെഎസ്ആർടിസി ഡിപ്പോയിലെ മർദനം; ഒരാൾ കൂടി പിടിയിൽ
Mail This Article
കാട്ടാക്കട ∙ കൺസഷൻ ടിക്കറ്റ് പുതുക്കാനെത്തിയ അച്ഛനെയും മകളെയും മർദിച്ച കേസിൽ ഒരു ജീവനക്കാരൻ കൂടി പിടിയിൽ. കാട്ടാക്കട ഡിപ്പോയിലെ മെക്കാനിക്കൽ ജീവനക്കാരൻ പന്നിയോട് രാജീവ് നഗർ അജി ഭവനിൽ അജി കുമാർ(35) നെയാണ് കാട്ടാക്കട ഡിവൈഎസ്പി എസ്.അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള ഷാഡോ ടീം അറസ്റ്റ് ചെയ്തത്. കേസിലെ 5–ാം പ്രതിയാണ് അജികുമാർ. കള്ളിക്കാട് നിന്ന് ഇന്നലെ ഉച്ചയോടെ ഇയാൾ പിടിയിലായി.
വെള്ളിയാഴ്ച രാത്രി കേസിലെ 2–ാം പ്രതിയായ സുരക്ഷ ജീവനക്കാരൻ എസ്.ആർ.സുരേഷ് കുമാറിനെ പൊലീസ് പൂജപ്പുര നിന്നും പിടികൂടിയിരുന്നു. ഇയാൾ റിമാൻഡിലാണ്. പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി 29ന് തള്ളിയിരുന്നു. കഴിഞ്ഞ മാസം 20നാണ് പൂവച്ചൽ പഞ്ചായത്ത് ജീവനക്കാരൻ ആമച്ചൽ സ്വദേശി പ്രേമനനും മകൾ രേഷ്മയും കാട്ടാക്കട ഡിപ്പോയിൽ കൺസഷൻ ടിക്കറ്റ് പുതുക്കാൻ എത്തിയത്.
കോഴ്സ് സർട്ടിഫിക്കറ്റിന്റെ പേരിൽ ഉണ്ടായ വാക്കുതർക്കത്തിനിടെ പ്രതികൾ സംഘം ചേർന്ന് ജീവനക്കാരുടെ വിശ്രമ മുറിയിലേക്ക് തള്ളിക്കയറ്റി മർദിക്കുകയായിരുന്നു. കേസിൽ പ്രതികളായ 5 പേരെയും കെഎസ്ആർടിസി സസ്പെൻഡ് ചെയ്തു. കെഎസ്ആർടിഇഎ സിഐടിയു യൂണിറ്റ് സെക്രട്ടറി അനിൽകുമാർ, ആര്യനാട് സ്റ്റേഷൻ മാസ്റ്റർ എം.മുഹമ്മദ് ഷെരീഫ്, ഐഎൻടിയുസി സംസ്ഥാന കൗൺസിൽ അംഗം മിലൻ ഡോറിച്ച് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. ഇവർ ഒളിവിലാണ്.