27 വർഷം മുൻപു നടന്ന സംഭവമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ്; പൊള്ളലേറ്റ പ്രതി മരിച്ചു
Mail This Article
കിളിമാനൂർ ∙ മടവൂർ കൊച്ചാലുംമൂട് കാർത്തികയിൽ പ്രഭാകരക്കുറുപ്പ്(70), ഭാര്യ വിമലാദേവി(65) എന്നിവരെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയും മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ പനപ്പാംകുന്ന് അജിത് ഭവനിൽ ശശിധരൻനായർ(75) ആണ് മരിച്ചത്.
85 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 11.30 മണിയോടെയാണ് ദമ്പതികൾ ആക്രമണത്തിന് ഇരയായത്. ഭർത്താവ് സംഭവ സ്ഥലത്തും ഭാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ് മരിച്ചത്. 27 വർഷം മുൻപു നടന്ന സംഭവമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.
ശശിധരന്റെ മകന് പ്രഭാകരക്കുറുപ്പ് ഗൾഫിൽ ജോലി വാങ്ങി നൽകിയിരുന്നു. നല്ല ജോലിയും ശമ്പളവും ഇല്ലെന്ന് വീട്ടിൽ ഒട്ടേറെത്തവണ പരാതിപ്പെട്ടിരുന്ന മകൻ പിന്നീട് ആത്മഹത്യ ചെയ്തിരുന്നു. ഇതിനു പിന്നാലെ മകളും ആത്മഹത്യ ചെയ്തിരുന്നു. ഇതേത്തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകങ്ങൾക്കു കാരണമെന്നാണ് പൊലീസ് നിഗമനം.
പ്രതിയെ കസ്റ്റഡിയിൽ എടുക്കുന്ന സമയത്ത് ഗുരുതരമായി പൊള്ളലേറ്റ നിലയിൽ ആയിരുന്നതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രതിയിൽ നിന്ന് മൊഴിയെടുക്കാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. ശശിധരൻ നായരുടെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: സുമതി. മക്കൾ: ഹിമ ബിന്ദു, പരേതരായ അജിത് പ്രസാദ്, തുഷാര ബിന്ദു.