ഹോൺ മുഴക്കിയതിലെ വിരോധം: ബാലികയ്ക്കും പിതാവിനും മർദനം
Mail This Article
ആറ്റിങ്ങൽ ∙ ബൈക്കിലെ ഹോൺ മുഴക്കിയതിന്റെ പേരിൽ യുവാവിനെയും രണ്ടര വയസ്സുള്ള മകളെയും ഓട്ടോ ഡ്രൈവർ മർദ്ദിച്ചതായി പരാതി. ആറ്റിങ്ങൽ കോരാണി ദേവാമൃതത്തിൽ എസ്.ബിജു (40) ആണ് പരാതി നൽകിയത്. പരാതി നൽകിയെങ്കിലും പൊലീസ് തെറ്റായി ആണ് കേസ് റജിസ്റ്റർ ചെയ്തെന്ന് ആരോപിച്ച് ബിജു റൂറൽ എസ്പിക്ക് പരാതി നൽകി. കഴിഞ്ഞ മാസം 26 ന് വൈകിട്ട് നാലരയോടെ ആറ്റിങ്ങൽ പാലസ് റോഡിൽ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപമാണ് സംഭവം. രണ്ടര വയസ്സുള്ള മകളെ സ്കൂളിൽ നിന്നു ബൈക്കിൽ കൊണ്ടു വരുമ്പോൾ ഹോൺ അടിച്ചതിന്റെ പേരിൽ ഓട്ടോറിക്ഷ ഡ്രൈവർ വഴക്കുണ്ടാക്കിയെന്നും ബൈക്ക് ഇടിച്ചിടാൻ ശ്രമിച്ചെന്നുമാണ് പരാതി.
അപകടമുണ്ടാകാതിരിക്കാൻ വഴിയരികിൽ ബൈക്ക് നിർത്തി. തൊട്ടു മുന്നിൽ കൊണ്ടു നിർത്തിയ ഓട്ടോയിൽ നിന്ന് ഡ്രൈവറും മറ്റൊരാളും ഇറങ്ങി വന്ന് മർദ്ദിക്കുകയായിരുന്നുവത്രേ. ആക്രമണത്തിൽ രണ്ടരവയസ്സുള്ള കുട്ടിക്ക് പരുക്കേറ്റു. മകൾക്ക് അടി കൊണ്ടതോടെ ബൈക്കിൽ നിന്ന് ഇറങ്ങി പ്രതിരോധിക്കാൻ ശ്രമിച്ചതായും ബൈക്കിൽ നിന്നും താഴെ വീഴാൻ പോയ മകളെ കാൽനടയാത്രക്കാരിയായ പെൺകുട്ടിയാണ് രക്ഷപ്പെടുത്തിയതെന്നും ബിജു എസ് പിക്ക് നൽകിയ പരാതിയിൽ പറയുന്നുസ്ഥലത്തുണ്ടായിരുന്ന രണ്ടു വനിതാ പൊലീസുകാരെ വിവരം അറിയിച്ച ശേഷം കുട്ടിയുമായി ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും മോശം അനുഭവമാണുണ്ടായതെന്നും റൂറൽ എസ്പിക്കു നൽകിയ പരാതിയിൽ പറയുന്നു.
ഓട്ടോറിക്ഷ ഡ്രൈവറോടൊപ്പമെത്തിയ ആൾ സ്റ്റേഷനിൽ വച്ച് ഭീഷണിപ്പെടുത്തുകയും പൊലീസുകാർ ബൈക്കിന്റെ താക്കോൽ ഊരിയെടുക്കുകയും ചെയ്തെന്നും ബിജു പറഞ്ഞു. താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധന നടത്തിയ ശേഷം ബൈക്കിന്റെ രേഖകളെല്ലാം വാങ്ങിയ ശേഷമാണ് വിട്ടയച്ചതെന്നും എന്നാൽ ഓട്ടോറിക്ഷയുടെ രേഖകളൊന്നും പരിശോധിക്കാൻ പൊലീസ് തയാറായില്ലെന്നും പരാതിയിലുണ്ട്.
സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആറ്റിങ്ങൽ പൊലീസ് തയാറാകാത്തതിനാൽ ദൃശ്യങ്ങൾ സഹിതമാണ് എസ്പിക്കു പരാതി നൽകിയത്. വഴിയരികിൽ അടിപിടിയുണ്ടാക്കിയതിനാണു പൊലീസ് കേസെടുത്തതെന്നും തന്നെയും മകളെയും മർദ്ദിച്ചതു സംബന്ധിച്ച പരാതിയിൽ കേസെടുത്തിട്ടില്ലെന്നും ബിജു പറഞ്ഞു. സംഭവത്തിൽ ബാലാവകാശ കമ്മിഷനും പരാതി നൽകിയിട്ടുണ്ട്.പൊതു നിരത്തിൽ അടിപിടി കൂടിയതിന് രണ്ട് പേരുടേയും പേരിൽ കേസെടുത്തതായും പൊലീസുകാർ മോശമായി പെരുമാറിയിട്ടില്ലെന്നും ആറ്റിങ്ങൽ എസ് ഐ സെന്തിൽകുമാർ പറഞ്ഞു.