ADVERTISEMENT

കോവളം∙ സമാന്തര വിദ്യാഭ്യാസ രംഗത്ത് ജീവിതാവസാനം വരെ ഇടപെട്ടു നിന്ന വെങ്ങാനൂർ പി.ഭാസ്കരൻ അതുകൊണ്ടു തന്നെ നാട്ടുകാർക്കെല്ലാം  സ്വന്തം ‘ഭാസ്കരൻ സാർ’ ആണ്. ഇനിയും കുറേപ്പേർക്ക് ന്യൂ ട്യൂട്ടോറിയൽ സ്ഥാപന അമരക്കാരൻ എന്ന നിലക്ക് അവരുടെ പ്രിയപ്പെട്ട മാനേജർ ആണ്. 1966 ൽ തുടക്കം കുറിച്ച വെങ്ങാനൂരിലെ പ്രശസ്തമായ ന്യൂ പാരലൽ കോളജിന്റെ വളർച്ചക്കൊപ്പമായിരുന്നു വെങ്ങാനൂർ ഭാസ്കരന്റെ പേരും പെരുമയും വളർന്നത്.  പൊതുപ്രവർത്തന രംഗത്തെ ഭാസ്കരന്റെ വളർച്ച വേഗത്തിന് ഈ സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പങ്ക് വലുതായിരുന്നു. വലിയ ശിഷ്യ സമ്പത്തായിരുന്നു അദ്ദേഹത്തിന്റെ എക്കാലത്തെയും കൈമുതൽ.

ആബാലവൃദ്ധം ജനത്തിനും ഭാസ്കരൻ സാറിനെ അറിയാം. ഒന്നുകിൽ ശിഷ്യനെന്ന നിലക്ക്, അല്ലെങ്കിൽ രക്ഷകർത്താവ്. കഷണ്ടി ഏറെ ബാധിച്ച തലയും കയ്യിലെ ചൂരലും കൊമ്പൻ മീശയും ചേർന്നുള്ള ഭാസ്കരൻ സാറിന്റെ രൂപം ഏതു വികൃതി വിദ്യാർഥിയെയും നിലക്കു നിർത്താൻ പോന്നതായിരുന്നു. പൊതു രംഗത്തു നിറഞ്ഞു നിന്നപ്പോഴും പാരലൽ വിദ്യാഭ്യാസ സ്ഥാപനത്തെ ഒപ്പം നിർത്തി.  ഇവിടെ നിന്നു പഠിച്ചിറങ്ങിയ ആയിരക്കണക്കിനു വിദ്യാർഥികൾ പല രംഗങ്ങളിൽ പ്രശസ്തരായി. അനാരോഗ്യത്തിലാവും  വരെയും ഭാസ്കരൻ സാർ സ്ഥാപനത്തിൽ വന്നു പോയിരുന്നു.

ഏതാനും വർഷം മുൻപ് രോഗാവസ്ഥ ഗുരുതരമായി മരണത്തോട് മല്ലിട്ട ശേഷം തിരിച്ചു വന്നതാണ്. 1959ൽ എസ്.എസ്.എൽ.സി പരീക്ഷപാസായി. ഐടിഐ ൽ ഫിറ്റർ കോഴ്‌സിന് ചേർന്ന സമയത്താണ് ട്രാൻസ്‌പോർട് തൊഴിലാളികളെ പിരിച്ചുവിട്ടതിനെതിരെ സമരം ആരംഭിക്കുന്നത്. ഇൗ സമരത്തിൽ വെങ്ങാനൂർ ഭാസ്കരനും മുൻനിരയിൽ ഉണ്ടായിരുന്നു. ആ പോരാട്ടം തൊഴിലാളി പ്രസ്ഥാനത്തിലേക്ക് നയിച്ചു. കർഷക സംഘം നേതാവായി. ഇതിനിടയിൽ ഹിന്ദി പ്രവേശികയും ടൈപ് റൈറ്റിങ്ങും പാസായി. തൂ വെള്ള ഷർട്ടിന്റെ കൈ മുട്ടോളം മടക്കി വച്ച് ചുവന്ന വീതി കരയുള്ള മുണ്ടും ധരിച്ച് കൊമ്പൻ മീശക്കു താഴെ വിടർന്ന പുഞ്ചിരിയോടെ വെങ്ങാനൂർ ജംക്‌ഷനിൽ  ഭാസ്കരന്റെ നിറ സാന്നിധ്യം ഏവർക്കും ഇനി ഓർമച്ചിത്രം.

ആദരമർപ്പിച്ച് പ്രമുഖർ

വെങ്ങാനൂർ പി.ഭാസ്കരന് സിപിഎം  നേതാക്കളും പാർട്ടി പ്രവർത്തകരും അന്ത്യാഞ്ജലി അർപ്പിച്ചു. സിപിഎം സംസ്്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, മന്ത്രിമാരായ വി.ശിവൻകുട്ടി, ആന്റണി രാജു,എ.എ.റഹീം എംപി, എംഎൽഎ മാരായ സി.കെ. ഹരീന്ദ്രൻ, കെ.ആൻസലൻ, ഐ.ബി സതീഷ്, ഒ.എസ്.അംബിക, എം.വിൻസന്റ്, സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ,  ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ,  തുടങ്ങി ഒട്ടേറെ പ്രമുഖർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.

മുൻ മന്ത്രി നീലലോഹിതദാസൻ നാടാർ എന്നിവരുൾപ്പെടെയുള്ളവർ എത്തി. സിപിഎം നേമം ഏരിയ കമ്മിറ്റി ഓഫിസ്, വെങ്ങാനൂർ ഗ്രാമപ്പഞ്ചായത്ത് ഓഫിസ് എന്നിവിടങ്ങളിൽ പൊതുദർശനത്തിന് വച്ചു. ഔദ്യോഗിക ബഹുമതികളോടെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വീട്ടുവളപ്പിൽ സംസ്കാരം നടത്തി. തുടർന്ന് നെല്ലിവിള ജംക്‌ഷനിൽ അനുസ്മരണ യോഗം ചേർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com