മതനിരപേക്ഷ മൂല്യങ്ങളെ പ്രാണവായു പോലെ ഇന്ദിര സംരക്ഷിച്ചു: ആന്റണി
Mail This Article
തിരുവനന്തപുരം∙ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ.ആന്റണിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും പ്രാർഥനായോഗവും ഒരുക്കി കെപിസിസി ആസ്ഥാനത്ത് ആചരിച്ചു. രാജ്യത്തിന്റെ ബഹുസ്വരതയും മതേതര മൂല്യങ്ങളും പ്രാണവായുപോലെ സംരക്ഷിച്ച ഭരണാധികാരിയായിരുന്നു ഇന്ദിരാഗാന്ധിയെന്ന് എ.കെ.ആന്റണി പറഞ്ഞു. ഓപ്പറേഷൻ ബ്ലൂസ്റ്റാർ നടപടിക്ക് ശേഷം സുരക്ഷാകാരണങ്ങളാൽ സുരക്ഷാ ഉദ്യോഗസ്ഥരിലെ ചിലരെ മാറ്റണമെന്ന് ഇന്ദിരാഗാന്ധിക്ക് ഉപദേശം ലഭിച്ചിരുന്നു. രാജ്യത്തിന്റെ ബഹുസ്വരതയ്ക്ക് കോട്ടം തട്ടുമെന്ന കാരണം പറഞ്ഞാണ് അതിന് ഇന്ദിരാഗാന്ധി മുതിരാതിരുന്നത്.
രാജ്യതാൽപര്യത്തേക്കാൾ വലുതല്ല സ്വയസുരക്ഷയെന്ന് ചിന്തിച്ച ഇന്ദിരാഗാന്ധി എക്കാലവും ഭരണരംഗത്തെ മികച്ച മാതൃകയാണെന്നും ആന്റണി പറഞ്ഞു. യുഡിഎഫ് കൺവീനർ എം.എം.ഹസൻ, കെപിസിസി മുൻ പ്രസിഡന്റുമാരായ തെന്നല ബാലകൃഷ്ണപിള്ള, കെ.മുരളീധരൻ എംപി, കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി, വൈസ് പ്രസിഡന്റ് എൻ.ശക്തൻ, ജനറൽ സെക്രട്ടറിമാരായ ടി.യു.രാധാകൃഷ്ണൻ, ജി.എസ്.ബാബു, ജി.സുബോധൻ,മരിയാപുരം ശ്രീകുമാർ, ട്രഷറർ വി.പ്രതാപചന്ദ്രൻ, ഡിസിസി പ്രസിഡന്റ് പാലോട് രവി, വി.എസ്.ശിവകുമാർ, ചെറിയാൻ ഫിലിപ്പ്, വർക്കല കഹാർ, ശരത്ചന്ദ്ര പ്രസാദ്, മണക്കാട് സുരേഷ്, എം.വിൻസന്റ് എംഎൽഎ, എൻ.പീതാംബരക്കുറുപ്പ്, കെ.മോഹൻകുമാർ, ജെയ്‌സൻ ജോസഫ്, ഷിഹാബുദ്ദീൻ കരിയത്ത്, ഡോ.ആരിഫാ ബീവി എന്നിവർ പ്രസംഗിച്ചു.