ചൂടു ചായയോടൊപ്പം രുചികൂട്ടാൻ മകന്റെ സിനിമാക്കഥയും !
Mail This Article
പാലോട് ∙ മകന്റെ സിനിമ തിയറ്ററുകളിൽ നല്ല നിലയിൽ പ്രേക്ഷക അഭിപ്രായം നേടി മുന്നേറുമ്പോൾ തന്റെ കൊച്ചുകടയിൽ ആഹ്ളാദത്തിന്റെ ചായ പകർന്നു നൽകുകയാണ് എസ്.കെ. മണിയൻ. ചായകുടിക്കാൻ വരുന്നവരോട് പങ്കുവയ്ക്കുന്ന വിശേഷങ്ങൾ പലപ്പോഴും അഭിമാനത്തിന്റെ നെറുകയിലാകുമ്പോൾ കോപ്പയിലേക്കു പകരുന്ന ചായയുടെ നീളവും കൂടുകയാണ്.
അട്ടപ്പാടി ആദിവാസി ഊരുകളിലെ സംസ്കാരവും ഒപ്പം അറുതിയില്ലാതെ തുടരുന്ന ചൂഷണവും ദുരിതങ്ങളും വരച്ചുകാട്ടുന്ന ‘സിഗ്നേച്ചർ’ എന്ന സിനിമയുടെ സംവിധായകൻ മനോജ് പാലോടന്റെ പിതാവ് എസ്.കെ. മണിയനാണ് പാലോട് – മടത്തറ റോഡിലെ തന്റെ കൊച്ചു ചായത്തട്ടിൽ ചായകുടിക്കാൻ എത്തുന്നവരോട് മകന്റെ സിനിമാ വിശേഷങ്ങൾ പങ്കുവയ്ക്കുന്നത്. അനവധി പ്രത്യേകതകളുള്ള സിനിമയായ സിഗ്നേച്ചറിൽ മുഡുക എന്ന ആദിവാസി ഭാഷ ആദ്യമായി ഉപയോഗിച്ചു എന്ന പ്രത്യേകതയുണ്ട്. അട്ടപ്പാടിയെ അറിയാവുന്ന അഗളി സ്കൂളിലെ ഒരു അധ്യാപകൻ തങ്കരാജ് നായകൻ ആവുന്നതും ദേശീയ പുരസ്കാര ജേതാവ് നാഞ്ചിയമ്മ ഇതിൽ പൊട്ടിയമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ശ്രദ്ധേയമാണ്.
ആദിവാസി ഊരുകൾ ഏറെയുള്ള പെരിങ്ങമ്മല പഞ്ചായത്തിലെ അനുഭവങ്ങളും അറിവുകളും അവരോടുള്ള സഹവാസവും മനോജിന് അട്ടപ്പാടിയുടെ കഥപറയാൻ പ്രേരണയായി. കഷ്ടതകൾ നിറഞ്ഞ സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന മനോജ് ഡിഗ്രിക്ക് പഠിക്കുമ്പോൾ സിനിമാ കമ്പം മൂലം സംവിധായകന്റെ കുപ്പായമണിയുകയായിരുന്നു. വിജിതമ്പി, സജി സുരേന്ദ്രൻ, വേണുനാഗവള്ളി തുടങ്ങിയവരോടൊപ്പം സഹസംവിധായകനായി പ്രവർത്തിച്ച മനോജ് പാലോടൻ 2014ൽ ഇത് താൻടാ പൊലീസ് എന്ന സിനിമയിലൂടെ സംവിധായകനായി മാറി. രണ്ടാമത്തെ സിനിമയാണ് ഇന്ന് റിലീസ് ആകുന്നത്.