തർക്കങ്ങൾ നേതൃത്വത്തിന് പരിഹരിക്കാനായില്ലെങ്കിൽ കഴിയാവുന്നവരെ നിയോഗിക്കണം: ആന്റണി
Mail This Article
തിരുവനന്തപുരം ∙ തർക്കങ്ങളും പ്രതിസന്ധികളുമുണ്ടാകുമ്പോൾ തലയിൽ കൈവച്ചു നിസ്സഹായരാവുകയോ, പരസ്പരം കുറ്റപ്പെടുത്തുകയോ അല്ല വേണ്ടതെന്നു മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി. പ്രശ്നപരിഹാരത്തിനു ശ്രമിക്കുകയാണു വേണ്ടത്. നേതൃത്വത്തിന് കഴിയില്ലെങ്കിൽ അതിനു കഴിയാവുന്നവരെ നിയോഗിച്ചും പ്രശ്നം പരിഹരിക്കാം.
പ്രശ്നങ്ങളുടെ കുരുക്കഴിച്ച് അതിനു പരിഹാരമുണ്ടാക്കുന്നത് ഒരു കലയാണെന്നും അത് അറിയാവുന്നയാളായിരുന്നു അന്തരിച്ച നേതാവ് എം.ഐ.ഷാനവാസ് എന്നും ആന്റണി പറഞ്ഞു. എം.ഐ.ഷാനവാസ് അനുസ്മരണ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രതിസന്ധി വരുമ്പോൾ കണ്ണടച്ചു വിശ്വസിക്കാവുന്നയാളായിരുന്നു ഷാനവാസ്. എന്തിനും പോംവഴി കണ്ടെത്തും. പല കാരണങ്ങളാൽ പാർട്ടിയുമായി അകന്നു നിന്നവരെ അടുപ്പിക്കാൻ പ്രത്യേക സാമർഥ്യമുണ്ടായിരുന്നു. കോൺഗ്രസിൽ ഷാനവാസിന്റെ ശൂന്യത നികത്താൻ മറ്റൊരാളുണ്ടായിട്ടില്ല.
ബിജെപി ഒഴികെ എല്ലാ സംഘടനകളും ജവാഹർലാൽ നെഹ്റുവിന്റെ ആരാധകരായി മാറി. നെഹ്റു ജീവിച്ചിരിക്കുമ്പോൾ ഇവർ എന്താണു പറഞ്ഞതെന്ന് ഓർമിക്കണം. ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങൾ സംരക്ഷിക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നു. ഭരണഘടനയുണ്ടാക്കിയതു കോൺഗ്രസാണെന്നു മറക്കരുത്. 2024ൽ വീണ്ടും ബിജെപി അധികാരത്തിലെത്തിയാൽ ഭരണഘടന നിലനിൽക്കുമോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡിസിസി പ്രസിഡന്റ് പാലോട് രവി അധ്യക്ഷത വഹിച്ചു. അടൂർ പ്രകാശ് എംപി, എം.വിൻസെന്റ് എംഎൽഎ, ജി.സുബോധൻ, ജി.എസ്.ബാബു, ടി.ശരത്ചന്ദ്രപ്രസാദ്, ആർ.പുരുഷോത്തമൻ നായർ, ജോൺ വിനേഷ്യസ്, ചവറ ജയകുമാർ, വിനോദ് സെൻ, മണക്കാട് സുരേഷ്, മൺവിള രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.