ബാറിൽ മർദനമേറ്റ് മരിച്ച സംഭവം: നാലാം പ്രതി അറസ്റ്റിൽ
Mail This Article
ബാലരാമപുരം∙ ബാലരാമപുരത്ത് ബാറിൽ നടന്ന കയ്യേറ്റത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെ യുവാവ് മരിച്ച സംഭവത്തിൽ നാലാം പ്രതി അരുവിക്കര മൈലാടുംപാറ സുരേഷ് ഭവനിൽ രാജേന്ദ്രൻ(65) അറസ്റ്റിലായി. ബാർ ജീവനക്കാരനായിരുന്നു ഇയാൾ. സംഭവത്തിന് ശേഷം അടൂരിൽ ഒളിവിൽ കഴിയവേ അവിടെ ഒരു ബാറിൽ ജോലി ചെയ്യുന്നതായി ബാലരാമപുരം പൊലീസിന് വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം പത്തനാപുരത്തു നിന്നാണ് ഇയാളെ പിടികൂടിയത്.
കഴിഞ്ഞ മാർച്ച് 22 ന് രാത്രിയിലാണ് സംഭവം.ഓട്ടോ ഡ്രൈവർ ബാലരാമപുരം തേമ്പാമുട്ടം കോത്തച്ചൻ വിളാകത്ത് തോട്ടിൻകരയിൽ ബൈജു(45)വാണ് കൊല്ലപ്പെട്ടത്. ഇയാൾ മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്യുന്നതിനിടെ ബാർ ജീവനക്കാരുടെ മർദനം ഏൽക്കുകയായിരുന്നുവെന്നാണ് കേസ്. ചികിത്സയിലിരിക്കെ രണ്ടുദിവസത്തിന് ശേഷം ബൈജു മരിച്ചു.
ഹൃദ്രോഗിയായ ബൈജുവിന്റെ മരണകാരണം മർദനമേറ്റതാണെന്ന ഡോക്ടർമാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബാർ മാനേജർ ഉൾപ്പെടെ മൂന്നുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ സംഭവത്തിൽ എല്ലാ പ്രതികളും അറസ്റ്റിലായി.