വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്ക് 10വർഷം കഠിനതടവും 25000 രൂപ പിഴയും
Mail This Article
ആറ്റിങ്ങൽ∙ വിവാഹവാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്ക് 10 വർഷം കഠിനതടവും 25000 രൂപ പിഴയും ശിക്ഷ. കിളിമാനൂർ സ്വദേശി ശരത്ത് (26) നെയാണ് ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ ( പോക്സോ ) കോടതി ജഡ്ജി ടി പി പ്രഭാഷ് ലാൽ ശിക്ഷിച്ചത്.
2017ൽ നടന്ന സംഭവത്തിൽ കിളിമാനൂർ പൊലീസ് സബ് ഇൻസ്പെക്ടർ ആയിരുന്ന ബി. ബൈജു ആണ് കേസ് റജിസ്റ്റർ ചെയ്തത്. പൊലീസ് ഇൻസ്പെക്ടർ വി എസ് പ്രദീപ് കുമാറ്‍ ആണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.അതിജീവിതയ്ക്ക് പതിനെട്ട് വയസ്സ് തികയുന്നതിനു മൂന്ന് മാസം ശേഷിക്കുമ്പോൾ ആണ് പീഡനത്തിന് ഇരയായത്.
പെൺകുട്ടിയുടെ മാതാപിതാക്കൾ വിവാഹത്തിന് സമ്മതിക്കില്ലെന്നും കൂടെ പോരണം എന്നും പ്രേരിപ്പിച്ച പ്രതി ഓട്ടോയിൽ എത്തി പെൺകുട്ടിയെ വീട്ടിൽ നിന്നും കടത്തിക്കൊണ്ടു പോയി.സംഭവത്തിന് മുൻപ് പലതവണ അതിജീവിതയുടെ വീട്ടിലെത്തിയും ഇരുപത്തിരണ്ട് വയസ്സ് പ്രായമുണ്ടായിരുന്ന പ്രതി അതിക്രമം നടത്തിയിരുന്നു.
ലൈംഗിക ബന്ധത്തിന് വിധേയയാക്കുന്ന സമയം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ സമ്മതമുണ്ടെങ്കിൽ കൂടി അത്തരം അതിക്രമങ്ങൾ നിലവിലെ നിയമ വ്യവസ്ഥ അനുസരിച്ച് ശിക്ഷാർഹമാണ് എന്നത് അനുസരിച്ചാണ് കോടതി പ്രതിയെശിക്ഷിച്ചത്പെൺകുട്ടിയെ കടത്തിക്കൊണ്ടു പോകാനും കൂടെ താമസിപ്പിക്കാനും ഒത്താശ ചെയ്തതായി ആരോപിക്കപ്പെട്ട് പ്രതിചേർത്ത മൂന്നു പേരെ കുറ്റക്കാരല്ലന്ന് കണ്ട് വെറുതെ വിട്ടു.
പിഴത്തുകയിൽ ഇരുപതിനായിരം രൂപ നഷ്ടപരിഹാരം എന്ന നിലയിൽ അതിജീവിതക്ക് നൽകണമെന്ന് കോടതി ഉത്തരവിട്ടു.പിഴടുയൊടുക്കാത്ത സാഹചര്യത്തിൽ ആറ് മാസം കൂടി കഠിന തടവ് അനുഭവിക്കണം. ജയിലിൽ കിടന്ന റിമാൻഡ് കാലം ശിക്ഷയിൽ ഇളവുണ്ടെന്നു കോടതി വിധിച്ചു.പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എം. മുഹസിൻ ഹാജരായി. കേസിൽ പ്രോസിക്യൂഷൻ 17 സാക്ഷികളെ വിസ്തരിക്കുകയും 28 രേഖകൾ ഹാജരാക്കുകയും ചെയ്തു.