പരുക്കേറ്റത് എങ്ങനെ?; ബൈക്കിൽനിന്നു വീണതെന്ന് അശ്വിൻ, മർദ്ദിച്ചതെന്ന് പൊലീസും: ദുരൂഹത
Mail This Article
പാറശാല∙ കാരോട് ബൈപ്പാസിൽ പരുക്കേറ്റ നിലയിൽ കണ്ടെത്തിയ യുവാവ് പൊലീസിനെ വട്ടം ചുറ്റിച്ചു. ചെങ്കവിള വെളിയങ്കോട്ടുകോണം തിരുവിച്ചിവിള വീട്ടിൽ അശ്വിൻ (30) നെ ചൊവ്വ രാത്രി ആണ് ബൈപാസിൽ പൊൻവിളക്കു സമീപം ഗുരുതര പരുക്കേറ്റ നിലയിൽ കണ്ടെത്തിയത്. ഇറച്ചിക്കോഴി എത്തിക്കുന്ന ലോറിയുടെ ഡ്രൈവറായ അശ്വിന്റെ പരുക്ക് ഗുരുതരമായതിനാൽ പാറശാല ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചിരുന്നു.
അപകടത്തിൽ ദുരൂഹത ഉണ്ടെന്ന നിഗമനത്തിൽ രാത്രി തന്നെ ആശുപത്രിയിൽ എത്തിയ പൊഴിയൂർ പൊലീസ് മജിസ്ട്രേട്ടിനെ വരുത്തി മൊഴി രേഖപ്പെടുത്തിയെങ്കിലും കഴിഞ്ഞ ദിവസം ബോധം വന്നതോടെ ബൈക്കിൽ നിന്നു പരുക്കേറ്റു എന്നാണ് ഇയാളുടെ വിശദീകരണം. ദേഹമാസകലം പരുക്കേറ്റതാണ് സംശയത്തിനു ഇടയാക്കിയത്. അശ്വിൻ സഞ്ചരിച്ച ബൈക്ക് അപകട സ്ഥലത്ത് സ്റ്റാൻഡിട്ടു വച്ച നിലയിൽ ആയിരുന്നു. പൊലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ ഏതാനും ദിവസങ്ങൾക്ക് മുൻപ് ചിലർ ഇയാളെ മർദിച്ചതായി വിവരം ലഭിച്ചു. ഇതോടെ സംഭവത്തിൽ ദുരൂഹത വർധിച്ചു.
പരുക്കുകളുടെ രീതി അറിഞ്ഞതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അടക്കം ആശുപത്രിയിൽ എത്തിയിരുന്നു. വിരലടയാള വിഗദ്‌ധർ യുവാവിനെ കണ്ടെത്തിയ സ്ഥലത്തെത്തി തെളിവുകൾ വരെ ശേഖരിച്ചു. കഴിഞ്ഞ ദിവസം ആണ് യുവാവിനു ബോധം വീണത്. അപകട സമയത്ത് മദ്യപിച്ചാണ് ബൈക്ക് ഒാടിച്ചിരുന്നത്. വീഴ്ചയിൽ ഉണ്ടായതാണ് പരുക്കുകൾ എന്നാണ് യുവാവിന്റെ വിശദീകരണം.
ശരീരത്തിലെ പരുക്കുകൾ വാഹനാപകടത്തിൽ പറ്റിയത് അല്ലെന്നാണ് ഫോറൻസിക് സർജൻ അടക്കം ഉള്ളവരുടെ പ്രാഥമിക വിലയിരുത്തൽ. ഒട്ടേറെ ദുരൂഹതകൾ അവശേഷിക്കുമ്പോഴും പരാതിക്കാർ ഇല്ലാത്തതിനാൽ തുടർ അന്വേഷണം വേണ്ടെന്നാണ് പൊലീസ് തീരുമാനം.