പോത്തൻകോട് വിദേശ മദ്യശാലയ്ക്കു സമീപം മദ്യപ സംഘങ്ങൾ ഏറ്റുമുട്ടി
Mail This Article
പോത്തൻകോട് ∙ അക്രമി സംഘങ്ങൾ പോത്തൻകോട്ട് വീണ്ടും തലപൊക്കി തുടങ്ങി. പോത്തൻകോട് ജംക്ഷനു സമീപം അടുത്ത കാലത്തായി തുടങ്ങിയ പ്രമുഖ സ്വകാര്യ വിദേശ മദ്യശാലയ്ക്കു സമീപം കഴിഞ്ഞ ദിവസം അർദ്ധരാത്രിയിൽ മദ്യപ സംഘങ്ങൾ ഏറ്റുമുട്ടി. രണ്ടുപേർക്ക് ഗുരുതര പരുക്കേറ്റു.
ഇതിൽ ഒരാളെ പൊലീസെത്തി മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെ നിന്നും അയാൾ കടന്നു കളഞ്ഞു. മറ്റൊരാൾ വാഹനത്തിൽ കയറ്റും മുൻപ് ഓടിയൊളിച്ചു. വ്യാഴം രാത്രി പതിനൊന്നിനു ശേഷമാണ് സംഭവം. മദ്യം കഴിച്ചിറങ്ങിയവരുടെ കയ്യിൽ കാറിന്റെ മിറർ തട്ടിയെന്നാരോപിച്ചാണ് റോഡിൽ വച്ച് വാക്കേറ്റവും സംഘർഷവും ഉണ്ടായത്. കാറിൽ വന്ന അഞ്ചുപേരും എതിർഭാഗത്ത് മൂന്നുപേരുമാണ് ഉണ്ടായിരുന്നത്.
ഇതിൽ ഒരാൾ മുൻപ് ഒരു കൊലപാതക കേസിലെ പ്രതിയെന്നും പൊലീസ് പറഞ്ഞു. സമീപത്ത് നിർമാണം നടക്കുന്ന സ്ഥലത്തുനിന്നും ഇരുമ്പു കമ്പിയുമെടുത്തായിരുന്നു പരസ്പരം ഏറ്റുമുട്ടൽ.
മദ്യശാലയിലെ സിസിടിവി ദൃശ്യങ്ങൾ അവ്യക്തമാണ്. അതിനാൽ സംഭവത്തിൽ ഉൾപ്പെട്ടവരെ തിരിച്ചറിയാനായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മദ്യശാല തുടങ്ങിയ ശേഷം രാത്രിയിൽ റോഡിൽ തമ്മിൽ തല്ല് പതിവെന്നും നാട്ടുകാർ പറയുന്നു.
അതേ സമയം മദ്യശാലയ്ക്കു മുന്നിലെ റോഡിൽ പൊതു ജനങ്ങൾക്ക് സുരക്ഷിത യാത്ര ചെയ്യാനാകുന്നില്ലെന്നും പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കുന്നതിനുള്ള മുൻകരുതലുകൾ മദ്യശാലാ അധികൃതർ കൈക്കൊണ്ടിട്ടില്ലെന്നും അതിനാൽ അനുമതി പുനപരിശോധിക്കണമെന്നും കാട്ടി എക്സൈസ് കമ്മീഷണർക്ക് കത്ത് നൽകുമെന്ന് പോത്തൻകോട് എസ്എച്ച്ഒ ഡി. മിഥുൻ പറഞ്ഞു.