ഭരണഘടന അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ചവർ ഇന്ന് രാജ്യം നിയന്ത്രിക്കുന്നു: എ.കെ.ആന്റണി
Mail This Article
തിരുവനന്തപുരം ∙ ഇന്ത്യൻ ഭരണഘടന രൂപീകരിച്ചപ്പോൾ അതിനെ അംഗീകരിക്കില്ലെന്നു പ്രഖ്യാപിച്ചവർക്കാണ് ഇപ്പോൾ രാജ്യത്തിന്റെ നിയന്ത്രണമെന്നു കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ.ആന്റണി. മറ്റൊരു തരത്തിലുള്ള ഭരണഘടനയുണ്ടാക്കണമെന്ന് ആഗ്രഹിച്ച സംഘടനയ്ക്കു വേണ്ടിയുള്ള മാറ്റങ്ങൾ ഭരണഘടനയിൽ വരുത്താൻ അവർ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു എ.കെ.ആന്റണി.പാക്കിസ്ഥാൻ മതാധിഷ്ഠിത രാജ്യമായെങ്കിലും ഇന്ത്യ അങ്ങനെയാകാത്തതു ഭരണഘടനയുടെ പ്രത്യേകത കൊണ്ടാണ്. ഇന്ത്യയിൽ എല്ലാവർക്കും തുല്യാവകാശം വേണമെന്നും ബഹുസ്വരതയിൽ വിശ്വസിക്കുന്ന രാജ്യമാകണമെന്നും തീരുമാനമെടുത്തതു കോൺഗ്രസാണ്.
ഭരണഘടനയുടെ ആത്മാവ് അതിന്റെ ആമുഖമാണ്. അതു പ്രമേയമായി അവതരിപ്പിച്ചതു ജവാഹർലാൽ നെഹ്റുവാണ്.കോൺഗ്രസും നെഹ്റുവും അംബേദ്കറുമാണു ഭരണഘടനയ്ക്കു പിന്നിൽ പ്രവർത്തിച്ചത്. ഇക്കാര്യം അംഗീകരിക്കാൻ ഭരണഘടനാ ദിനമാചരിക്കുന്ന പലരും തയാറല്ല. ഈ ദിനം ആചരിക്കാൻ ഏറ്റവും യോഗ്യത കോൺഗ്രസിനാണെന്നും ആന്റണി പറഞ്ഞു.
എൻ.ശക്തൻ അധ്യക്ഷത വഹിച്ചു. റിട്ട.ജസ്റ്റിസ് എ.ലക്ഷ്മിക്കുട്ടിയമ്മ, ജി.എസ്.ബാബു, ജി.സുബോധൻ, ടി.ശരത്ചന്ദ്രപ്രസാദ്, വിതുര ശശി, കെ.മോഹൻകുമാർ, ആനാട് ജയൻ, നെയ്യാറ്റിൻകര സനൽ, കെ.വിദ്യാധരൻ, മരിയാപുരം ശ്രീകുമാർ, വി.പ്രതാപചന്ദ്രൻ, കമ്പറ നാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു.