സെപ്റ്റിക് ടാങ്കിൽ കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹ അവശിഷ്ടം ,ഡിഎൻഎ പരിശോധനാ ഫലം ഉറപ്പിച്ചു; കൊല്ലപ്പെട്ടത് സുനിത
Mail This Article
തിരുവനന്തപുരം∙ സെപ്റ്റിക് ടാങ്കിൽ കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹ അവശിഷ്ടം കൊല്ലപ്പെട്ട ആനാടു സ്വദേശി സുനിതയുടേതെന്നു ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട്. അഡീഷനൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയ ഡിഎൻഎ പരിശോധനാ ഫലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി എസ്. സുരേഷ്‌കുമാർ വരുത്തിയ ഗുരുതര പിഴവിനെ തുടർന്നാണു പ്രോസിക്യൂഷൻ കൊല്ലപ്പെട്ട സുനിതയുടെ ഡിഎൻഎ പരിശോധന നടത്തണമെന്നു കോടതിയിൽ ആശ്യപ്പെട്ടത്. പ്രതിഭാഗത്തിന്റെ എതിർപ്പു മറികടന്നാണു കോടതി ഈ ആവശ്യം അംഗീകരിച്ചത്.
കൊല്ലപ്പെട്ട സുനിതയുടെ മക്കളായ ജോമോൾ, ജീനാമോൾ എന്നിവരെ കോടതിയിൽ വരുത്തിയാണു രക്ത സാമ്പിൾ ശേഖരിച്ചതും പരിശോധനയക്ക് അയച്ചതും. കൊല നടന്നു 9 വർഷത്തിനു ശേഷമാണു രക്തസാംപിൾ പരിശോധിച്ചത്. കേസിന്റെ വിചാരണയുടെ ആദ്യ ഘട്ടം മുതൽ സുനിത ജീവിച്ചിരുപ്പുണ്ടെന്ന നിലപാടിലായിരുന്നു പ്രതിഭാഗം
ഇതോടെയാണു കോടതി രേഖകളിൽ ഇല്ലാതിരുന്ന ഡിഎൻഎ പരിശോധനാ റിപ്പോർട്ടിനു പ്രോസിക്യൂഷൻ ആവശ്യം ഉന്നയിച്ചത്. റിപ്പോർട്ട് അനുകൂലമായി വന്ന സാഹചര്യത്തിൽ ശാസ്ത്രീയ പരിശോധനാ വിദഗ്ദരായ 6 സാക്ഷികളെ വിസ്തരിക്കാൻ അനുവദിക്കണമെന്ന ആവശ്യം പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ചു.
സ്‌റ്റേറ്റ് ഫൊറൻസിക് ലാബിലെ ഉദ്യോഗസ്ഥരായ ഡിഎൻഎ വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ കെ. വി. ശ്രീവിദ്യ, മോളിക്യൂലർ ബയോളജി വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ എസ്. ഷീജ, സെറോളജി വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ വി.ബി. സുനിത, കെമസ്ട്രി വിഭാഗം സൈൻന്റിഫിക് ഓഫീസർ എസ്.എസ്. ദിവ്യ പ്രഭ, ഡിസിആർബിയിലെ സൈൻന്റിഫിക് അസിസ്റ്റൻഡ് എ.എസ്. ദീപ, ജനറൽ ആശുപത്രിയിലെ അസിസ്റ്റന്റ് സർജൻ ഡോ. ജോണി. എസ്. പെരേര എന്നിവരെയാണു വിസ്തരിക്കുന്നത്.
പ്രതിയക്കെതിരായി കൂടുതൽ തെളിവുകൾ ശാസ്ത്രീയ തെളിവുകൾ സമാഹരിക്കുന്നതിനും അന്വേഷണത്തിലെ വീഴ്ചകൾ പരിഹരിക്കുന്നതിനുമാണു പ്രോസിക്യൂഷന്റെ ശ്രമമെന്നു പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദ്ദീൻ അറിയിച്ചു. 2013 ഓഗസ്റ്റ് മൂന്നിനാണു കേസിലെ പ്രതിയായ ജോയി ആന്റണി തന്റെ ഭാര്യയായ സുനിതയെ മർദ്ദിച്ചു ബോധരഹിതയാക്കിയ ശേഷം മണ്ണെണ്ണ ഒഴിച്ചു ചുട്ടു കരിച്ചത്. കത്തി കരിഞ്ഞ മൃതദേഹം 3 കഷ്ണങ്ങളാക്കി പ്രതി തന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ തളളിയെന്നാണു പ്രോസിക്യൂഷൻ കേസ്.