ഉറങ്ങിക്കിടന്ന ഭർത്താവിനെ കോടാലി കൊണ്ടു വെട്ടിക്കൊന്നു: ഭാര്യ അറസ്റ്റിൽ
Mail This Article
പാറശാല∙ ഉറങ്ങിക്കിടന്ന ഭർത്താവിനെ കോടാലി കൊണ്ടു വെട്ടിക്കൊന്ന സംഭവത്തിൽ വർഷങ്ങളായി മാനസിക അസ്വാസ്ഥ്യത്തിന് ചികിൽസ തേടുന്ന ഭാര്യ അറസ്റ്റിലായി. ഉദിയൻകുളങ്ങര കുടുമ്പോട്ടുകോണം പ്രബിൻ കോട്ടേജിൽ കരിപ്പെട്ടി മൊത്ത വിൽപന സ്ഥാപന ഉടമ ചെല്ലപ്പൻ (56) ആണ് കൊല്ലപ്പെട്ടത്. ഞായർ രാത്രി 2.30ന് ആണ് സംഭവം.
നെറ്റിയിലും മൂക്കിനു മുകളിലും മൂന്നു വെട്ടേറ്റ ചെല്ലപ്പൻ ഉടൻ മരിച്ചു. വീട്ടിൽ ഉണ്ടായിരുന്ന ഇളയ മകൾ നിലവിളി കേട്ട് ഉണർന്നപ്പോഴാണു സംഭവമറിയുന്നത്. ഉടൻ തന്നെ അമ്മയെ മകൾ മറ്റൊരു മുറിയിലേക്ക് മാറ്റി പൂട്ടിയിട്ടു. ബിസിനസിൽ ഉണ്ടായ നഷ്ടം മൂലം ചെല്ലപ്പൻ അടുത്തിടെ പലരിൽ നിന്നും പണം കടം വാങ്ങിയിരുന്നു. പണം തിരികെ ആവശ്യപ്പെട്ട് പലരും വീട്ടിൽ എത്തിയതിന്റെ ബുദ്ധിമുട്ട് മൂലം ഭർത്താവിനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നു എന്നാണ് ഇവർ പാറശാല പൊലീസിനു നൽകിയ മൊഴി.
എന്നാൽ ഈ മൊഴിയിൽ കഴമ്പില്ലെന്നു പൊലീസ് സൂചന നൽകുന്നു. മാസങ്ങൾക്ക് മുൻപും ഭർത്താവിനെ കത്തി കൊണ്ട് ഉപദ്രവിക്കാൻ ശ്രമം നടന്നിട്ടുണ്ടെന്ന് സമീപവാസികൾ പറയുന്നു. ഇതിനു ശേഷം രാത്രി മുറി അകത്ത് നിന്ന് പൂട്ടിയ ശേഷം ഒറ്റയ്ക്കാണ് ചെല്ലപ്പൻ ഉറങ്ങാറുള്ളത്. ഇന്നലെ മുറി പൂട്ടിയിരുന്നില്ല. ചെല്ലപ്പന്റെ മൃതദേഹം ആനക്കുന്ന് പള്ളിയിൽ സംസ്കരിച്ചു.