ADVERTISEMENT

തിരുവനന്തപുരം ∙ വിവാഹമോചിതരായ ദമ്പതികളുടെ ആദ്യ വിവാഹ റജിസ്ട്രേഷൻ 19 വർഷത്തിനു ശേഷം ചെയ്തു നൽകി തദ്ദേശ വകുപ്പ് ചരിത്രം സൃഷ്ടിച്ചു. വിവാഹമോചനം നടന്ന് 15 വർഷം പിന്നിട്ട ശേഷമാണ് 19 വർഷം മുൻപുള്ള വിവാഹം റജിസ്റ്റർ ചെയ്തു നൽകിയത്. സൈനികനായ പിതാവിന്റെ കുടുംബ പെൻഷൻ ലഭിക്കാൻ മകൾക്ക് വിവാഹമോചന സർട്ടിഫിക്കറ്റിനൊപ്പം വിവാഹ സർട്ടിഫിക്കറ്റും സമർപ്പിക്കേണ്ടി വന്നു. ഈ ആവശ്യം പരിഗണിച്ചാണ് മന്ത്രി എം.ബി.രാജേഷിന്റെ നിർദേശപ്രകാരം വിവാഹം റജിസ്റ്റർ ചെയ്തു നൽകാൻ പ്രത്യേക ഉത്തരവിറക്കിയത്.

വണ്ടാനം എസ്എൻഡിപി കമ്യൂണിറ്റി ഹാളിൽ 2003 ഫെബ്രുവരി രണ്ടിന് വിവാഹിതരായ ദമ്പതികൾ അന്നു വിവാഹം റജിസ്റ്റർ ചെയ്തിരുന്നില്ല. ഏറ്റുമാനൂർ കുടുംബക്കോടതി വിധി പ്രകാരം 2007 സെപ്റ്റംബർ 14ന് ഇവർ വിവാഹമോചിതരായി. സൈനികനായിരുന്ന പിതാവിന്റെ കുടുംബപെൻഷൻ ലഭിക്കുന്നതിനായി മകൾ വിവാഹമോചനം നേടിയതിന്റെ രേഖ ഹാജരാക്കിയപ്പോൾ, വിവാഹം നടന്നതിന്റെ രേഖയും ആവശ്യപ്പെട്ടു. എന്നാൽ മുൻ ഭർത്താവ് ഹാജരാകാനോ രേഖകൾ സമർപ്പിക്കാനോ തയാറായില്ല. അതിനാൽ പഞ്ചായത്ത് റജിസ്ട്രാർ വിവാഹ റജിസ്ട്രേഷനുള്ള അപേക്ഷ തള്ളി. തുടർന്ന് വിവാഹ പൊതു മുഖ്യ റജിസ്ട്രാർ ജനറലായ തദ്ദേശ (റൂറൽ) വകുപ്പ് ഡയറക്ടർക്ക് അപേക്ഷ നൽകി.

എന്നാൽ, ഇതു സംബന്ധിച്ച് നിയമങ്ങളോ കീഴ്‌വഴക്കങ്ങളോ ഇല്ലാത്തതിനാൽ സർക്കാരിന്റെ തീരുമാനത്തിനു വിട്ടു. തുടർന്നാണ് ഉത്തരവിറങ്ങിയത്.വിവാഹം നടന്നുവെന്ന് അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോടതി വിവാഹമോചനം അനുവദിച്ചത്. അതിനാൽ വിവാഹം റജിസ്റ്റർ ചെയ്തു നൽകാമെന്നു സർക്കാർ വ്യക്തമാക്കി. വിവാഹമോചിതരായ ദമ്പതികൾക്ക് ഇപ്രകാരം മുൻ വിവാഹം റജിസ്റ്റർ ചെയ്യുന്നതു തടയുന്ന നിയമ വ്യവസ്ഥകൾ നിലവിലില്ല.

അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഓഫിസിൽ ഇന്നലെ അപേക്ഷ നൽകിയതിനെത്തുടർന്നു വൈകിട്ടോടെ വിവാഹ സർട്ടിഫിക്കറ്റ് ഓൺലൈനിൽ ലഭ്യമാക്കി. ജനപക്ഷത്തു നിന്നുള്ള സർക്കാർ ഇടപെടലിന്റെ ഭാഗമാണ് നടപടിയെന്ന് മന്ത്രി പറഞ്ഞു.  മുൻപ്, പരേതരായ ദമ്പതികളുടെ വിവാഹം 53 വർഷത്തിനു ശേഷം റജിസ്റ്റർ ചെയ്യാൻ തദ്ദേശ വകുപ്പ് അനുവാദം നൽകിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com