സമരത്തിനിടെ ഗർഭിണിയെ അസഭ്യം പറഞ്ഞ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി: 50 പേർക്കെതിരെ കേസ്
Mail This Article
തിരുവനന്തപുരം∙വിഴിഞ്ഞം തുറമുഖ കവാടമായ മുല്ലൂരിൽ ശനിയാഴ്ച നടന്ന സംഘർഷത്തിനിടെ പ്രദേശവാസിയും ഗർഭിണിയുമായ യുവതിയെ അസഭ്യം പറയുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും കല്ലെറിയുകയും ചെയ്ത സംഭവത്തിൽ കണ്ടാലറിയാവുന്ന 50ൽലപ്പരം തുറമുഖ നിർമാണ വിരുദ്ധ സമരസമിതി പ്രവർത്തകർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു.
ശനിയാഴ്ച മുല്ലൂരിലെ തുറമുഖ കവാടത്തിൽ വച്ച് പദ്ധതിയെ അനുകൂലിക്കുന്നവരെ, വിരുദ്ധചേരിയിലുള്ളവർ ആക്രമിക്കുകയും കല്ലെറിയുകയും ചെയ്യുന്ന ദൃശ്യങ്ങൾ വീട്ടിനുള്ളിൽ നിന്നു സ്ഥലവാസിയായ യുവതി മൊബൈലിൽ ചിത്രീകരിച്ചു. ഇതു ശ്രദ്ധയിൽപ്പെട്ട തുറമുഖ നിർമാണ വിരുദ്ധ സമരസമിതി പ്രവർത്തകർ യുവതിയുടെ വീടിന്റെ ഗേറ്റ് തള്ളിത്തുറന്ന് ഉള്ളിൽ അതിക്രമിച്ചു കയറി. ജനാല ചില്ലുകൾ തകർത്ത ശേഷം യുവതിയെ ആക്രമിക്കാനും ശ്രമിച്ചു. താൻ ഗർഭിണി ആണെന്നും ഉപദ്രവിക്കരുതെന്നും യുവതി കരഞ്ഞു കൊണ്ടു പറഞ്ഞെങ്കിലും സമരക്കാർ പിൻമാറിയില്ല.
തന്നെയും ഗർഭസ്ഥ ശിശുവിനെയും സമരക്കാർ അസഭ്യം വിളിക്കുകയും കല്ലെറിയും ചെയ്തെന്നും ഒഴിഞ്ഞ് മാറിയതിനാൽ കല്ലേറിൽ പരുക്കേറ്റില്ലെന്നും യുവതി പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. വധശ്രമം, കലാപാഹ്വാനം, സ്ത്രീത്വത്തെ അപമാനിക്കൽ, അസഭ്യം പറയൽ, വീടിനുള്ളിൽ അതിക്രമിച്ചു കടക്കൽ, വസ്തുവകകൾ നശിപ്പിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് സമരക്കാർക്കെതിരെ കേസ് എടുത്തിരിക്കുന്നത്. യുവതി മൊബൈലിൽ പകർത്തിയ ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു.