അടിപറമ്പ് ജഴ്സിഫാമിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം; കൃഷി നാശം
Mail This Article
വിതുര∙ അടിപറമ്പ് ജഴ്സിഫാമിൽ വീണ്ടും കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ വ്യാപക കൃഷി നാശം. ഫാമിലെ പശുക്കൾക്കായി കൃഷി ചെയ്തിരിക്കുന്ന ഗുണ നിലവാമവുള്ള പുല്ലിനങ്ങൾ വലിയ തോതിൽ കാട്ടാനക്കൂട്ടം നശിപ്പിച്ചു. പൈപ്പുകൾ ചവിട്ടി പൊട്ടിച്ചതായും കണ്ടെത്തി. ഇക്കാരണത്താൽ ലീറ്റർ കണക്കിനു ജലം പാഴായി. കുട്ടി ഉൾപ്പെടെ പത്തോളം കാട്ടാനകളാണു ഫാം കോംപൗണ്ടിനുള്ളിൽ എത്തിയത്. മിക്ക ദിവസങ്ങളിലും ഇവിടെ കാട്ടാനക്കൂട്ടത്തിന്റെ സാന്നിധ്യം ഉണ്ടെന്ന് അധികൃതർ പറയുന്നു.
പകൽ വന പരിധിയിൽ വിശ്രമിച്ച ശേഷം രാത്രി ഫാം പരിധിയിൽ എത്തി നാശം വിതയ്ക്കുകയാണു പതിവ്. ഫാമിനുള്ളിലേക്കു കാട്ടാനക്കൂട്ടം എത്താതിരിക്കാനുള്ള സംവിധാനം ഒരുക്കണം എന്നു പല തവണ ഫാം അധികൃതർ ആവശ്യപ്പെട്ടിട്ടും വനം വകുപ്പ് അനുകൂല നിലപാട് കൈ കൊണ്ടിട്ടില്ല. ഫലമോ ലക്ഷക്കണക്കിനു രൂപയുടെ കൃഷി നാശവും. കാട്ടുപന്നി, മ്ലാവ്, കാട്ടുപോത്ത് എന്നിവയുടെ ശല്യത്തിനു പിന്നാലെ ആണു കാട്ടാനക്കൂട്ടത്തിന്റെ ആക്രമണവും ഉണ്ടായിരിക്കുന്നത്. വിഷയത്തിൽ അടിയന്തര ഇടപെടൽ ഉണ്ടാകണം എന്നാണു ഫാം അധികൃതരുടെ ആവശ്യം.