ട്രാൻ. ബസിന്റെ ഡോർ തുറന്ന് വിദ്യാർഥിനി റോഡിൽ വീണു; ബസ് നിർത്താതെ ഡ്രൈവർ
Mail This Article
നെയ്യാറ്റിൻകര ∙ ഓട്ടത്തിനിടയിൽ കെ.എസ്ആർടിസി ബസിന്റെ ഡോർ തുറന്ന് റോഡിൽ തെറിച്ചു വീണ വിദ്യാർഥിനിക്ക് സാരമായ പരുക്ക്. അതിയന്നൂർ അരംഗമുകൾ ധന്യ ഭവനിൽ ബിനുവിന്റെയും ഷീബയുടെയും മകളും പാറശാല ഗവ. വനിത ഐടിഐയിലെ ഒന്നാം വർഷ വിദ്യാർഥിനിയുമായ മന്യയ്ക്കാണ് (18) പരുക്കേറ്റത്.
അപകടം നടന്നയുടൻ ഒപ്പമുണ്ടായിരുന്ന വിദ്യാർഥികൾ ഉൾപ്പെടെ വിളിച്ചു കൂവി അറിയിച്ചിട്ടും ഡ്രൈവർ ബസ് നിർത്താൻ കൂട്ടാക്കിയില്ലെന്ന് പരാതി. നെയ്യാറ്റിൻകര ആലുംമൂട് ജംക്‌ഷനിൽ പൊലീസ് ബസ് തടയുകയായിരുന്നു. വീഴ്ചയിൽ ബോധരഹിതയായ മന്യയെ നാട്ടുകാർ ആദ്യം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചു.
താടി എല്ലിനു പൊട്ടലുണ്ട്. കയ്യിലും മുഖത്തും കാലിലും മുറിവുകളും. സാരമായി ക്ഷതമേൽക്കുകയും ചെയ്തു. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നിന്ന് വിദഗ്ധ പരിശോധനയ്ക്കായി മന്യയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ടോടെ നെയ്യാറ്റിൻകര ആശുപത്രിയിലേക്കു തന്നെ മടക്കി അയച്ചു.
നില തൃപ്തികരമെന്നു ഡോക്ടർമാർ അറിയിച്ചു. രാവിലെ എട്ടരയോടെ നെയ്യാറ്റിൻകര ടിബി ജംക്‌ഷനു സമീപത്താണ് അപകടം. ഡോറിന്റെ ലോക്ക് തനിയെ തുറന്ന് മന്യ തെറിച്ചു വീഴുകയായിരുന്നു.ബസ് നിർത്താത്തതിലും അപകടശേഷം ഇന്നലെ വൈകിട്ടു വരെ കെഎസ്ആർടിസി അധികൃതർ ബന്ധപ്പെടാത്തതിലും ജനരോഷം ശക്തമാണ്