കളിക്കാൻ പോയ വിദ്യാർഥിയുടെ കാലിൽ കാർ കയറിയിറങ്ങി
Mail This Article
ബാലരാമപുരം∙ ടർഫിൽ കളിക്കാൻ പോയി മടങ്ങിയ 15 കാരന്റെ കാലിലൂടെ കാറിന്റെ ടയർ കയറിയിറങ്ങി. സംഭവത്തിന് ശേഷം തമിഴ്നാട് റജിസ്ട്രേഷനിലുള്ള കാർ നിർത്താതെ പോയി. വഴിമുക്ക് പ്രിയതമ ഓഡിറ്റോറിയത്തിന് സമീപം സീതി മൻസിലിൽ എം.അബ്ദുൽ റസാഖ്–സജീല ദമ്പതികളുടെ മകൻ ഷിംനാസിനാണ് പരുക്കേറ്റത്. കരമന–കളിയിക്കാവിള ദേശീയപാതയിൽ ബാലരാമപുരം വഴിമുക്കിന് സമീപം ശനിയാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം.
റോഡ് കുറുകെ കടക്കുന്നതിനിടെയാണ് അമിത വേഗതയിൽ വന്ന കാർ ഇടിച്ചത്. ഷിംനാസിന്റെ കയ്യിലിരുന്ന 5 വയസ്സുകാരൻ ആദം ഇബ്രാഹിം പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഷിംനാസിനെ നാട്ടുകാർ ചേർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിർത്താതെപോയ കാർ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ ബാലരാമപുരം പൊലീസിൽ പരാതി നൽകി.