വിഴിഞ്ഞത്ത് സമാധാനം പുലരാൻ ദൗത്യസംഘമെത്തി; മത്സ്യത്തൊഴിലാളികളെയും പൊലീസ് ഉദ്യോഗസ്ഥരെയും സന്ദർശിച്ചു
Mail This Article
വിഴിഞ്ഞം∙പ്രദേശത്തെ സംഘർഷാവസ്ഥക്ക് പരിഹാരം, സമാധാനം, സമരങ്ങളിലെ ജനകീയ ആവശ്യങ്ങളുടെ പരിഹാരം എന്നിവ ആവശ്യപ്പെട്ട് തലസ്ഥാനത്തെ ആത്മീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ വിഴിഞ്ഞത്ത് എത്തി. മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾ പരിഗണിക്കണമെന്നും അനിഷ്ടസംഭവങ്ങൾ ഒഴിവാക്കണമെന്നും പരുക്കേറ്റവരെയും മുല്ലൂരിലെ സമരപന്തലുകളിലും സന്ദർശനം നടത്തിയ ദൗത്യ സംഘം ആവശ്യപ്പെട്ടു.
ആർച്ച് ബിഷപ് ഡോ.എം.സൂസപാക്യം, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ഓർത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസനാധിപൻ ഡോ. ഗ്രബ്രിയേൽ മാർ ഗ്രിഗോറിയോസ്, മാർത്തോമ്മാ സഭ തിരുവനന്തപുരം ഭദ്രാസനാധിപൻ ബിഷപ് ഡോ. മാർ ബർണബാസ് മെത്രപ്പൊലീത്ത, പാളയം ഇമാം ഡോ. വി .പി .സുഹൈബ് മൗലവി, ഏകലവ്യ ആശ്രമം സ്വാമി അശ്വതി തിരുനാൾ ,ശിവഗിരി മഠത്തിലെ സ്വാമി വിദ്യാനന്ദ, ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ. എൻ രാധാകൃഷ്ണൻ , മുൻ അംബാസഡർ ടി പി ശ്രീനിവാസൻ എന്നിവരുൾപ്പെട്ട സംഘമാണ് എത്തിയത്. സംഘർഷത്തിൽ പരുക്കേറ്റ മത്സ്യത്തൊഴിലാളികളെ സന്ദർശിച്ച ശേഷമാണ് സംഘം മുല്ലൂരിലെ സമരപന്തലുകളിൽ എത്തിയത്.
മത്സ്യത്തൊഴിലാളികൾക്കു കൂടി പ്രയോജനകരമായതും നാടിന്റെ വികസനലക്ഷ്യം മുൻനിർത്തിയുമുള്ള ശാശ്വത പരിഹാരമാണ് ഉണ്ടാവേണ്ടതെന്ന് ഇവിടെ സംസാരിച്ച ദൗത്യ സംഘ അംഗങ്ങൾ പറഞ്ഞു. പുരോഗതിക്കൊപ്പം ദേശവാസികളുടെ നന്മയുമാണ് ആഗ്രഹിക്കുന്നത്. എല്ലാവരേയും വിശ്വാസത്തിലെടുത്ത് വേണം മുന്നോട്ട് പോകാനെന്നും ഇവർ കൂട്ടിച്ചേർത്തു. അതേസമയം സമാധാന ശ്രമം ഏകപക്ഷീയമാണെന്ന് വിഴിഞ്ഞം തുറമുഖ പ്രാദേശിക ജനകീയ കൂട്ടായ്മ ആരോപിച്ചു. തങ്ങളെ ആക്രമിച്ചവരെ ഇതുവരെ പിടികൂടിയിട്ടില്ലെന്നും വിമർശിച്ചു.പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെയും ദൗത്യ സംഘം സന്ദർശിച്ചു.