ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിക്ക് ആറുവർഷം കഠിന തടവ്
Mail This Article
തിരുവനന്തപുരം∙ ആറര വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി കാഞ്ഞിരംകുളം ചാണിവിള വീട്ടിൽ കാർലോസിനു (55) ആറ് വർഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ ഒന്നര വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണമെന്ന് അതിവേഗ സ്പെഷൽ കോടതി ജഡ്ജി ആജ് സുദർശൻ വിധിച്ചു. 2021 ഓഗസ്റ്റ് 30നാണു സംഭവം. കുട്ടിയുടെ വീട് വൃത്തിയാക്കാനാണു പ്രതി പോയത്. ഈ സമയം വീട്ടിൽ കുട്ടിയും അമ്മുമ്മയും മാത്രമാണുണ്ടായിരുന്നത്.
അമ്മുമ്മ അടുക്കളയിൽ നിൽക്കുന്ന സമയത്തു പ്രതി കുട്ടിയെ പീഡിപ്പിക്കുന്നതിനായി മറ്റൊരു മുറിയിലേക്കു കൊണ്ടു പോയി. പീഡിപ്പിക്കാൻ ശ്രമിക്കവെ കുട്ടി ബഹളം വെച്ച് അമ്മുമ്മയുടെ അടുത്തേക്ക് ഓടി പോയി കാര്യം പറഞ്ഞു. അമ്മുമ്മ ഉടനെ സംഭവത്തെ കുറിച്ചു പ്രതിയോടു ചോദിക്കുകയും പ്രതിയെ മർദ്ദിക്കുകയും ചെയ്തു.തുടർന്നു കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി. പിഴ തുക ഇരയായ കുട്ടിക്കു നൽകാൻ കോടതി ഉത്തരവിട്ടു.